ചെന്നൈ : തമിഴ്‌നാട്ടിലേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചൊവ്വാഴ്ച യു.എസിലേക്കു തിരിക്കും. രണ്ടാഴ്ച അമേരിക്കയിൽ ചെലവിടുന്ന സ്റ്റാലിൻ അവിടുത്തെ വ്യാപാര-വ്യവസായ പ്രമുഖരുമായി ചർച്ചനടത്തും.
തമിഴ്‌നാടിനെ 2030-ഓടെ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്ന പ്രഖ്യാപിതലക്ഷ്യത്തിന്റെ ഭാഗമായാണ് സ്റ്റാലിന്റെ വിദേശയാത്ര.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ അദ്ദേഹം ദുബായ്, സിങ്കപ്പൂർ, മലേഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനങ്ങളുടെ തുടർച്ചയാണ് യു.എസ്. പര്യടനം. ഓഗസ്റ്റ് 28-ന് സാൻഫ്രാൻസിസ്‌കോയിൽ വിമാനമിറങ്ങുന്ന സ്റ്റാലിൻ സെപ്റ്റംബർ 12-ന് ഷിക്കാഗോയിൽനിന്നാണ് തിരിച്ച് വിമാനംകയറുക. 29-ന് നിക്ഷേപകസംഗമത്തിലും 31-ന് ഇന്ത്യൻ സമൂഹത്തിന്റെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ വിദേശസന്ദർശനത്തിനു മുൻപ് സംസ്ഥാന നിയമസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നും ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതിനു സാധ്യതയില്ലെന്നാണ് അറിയുന്നത്.