ചെന്നൈ : ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കായി 9143 കോടി രൂപ ചെലവഴിച്ചതായി സംസ്ഥാനസർക്കാർ അറിയിച്ചു. ദിവസവും 57.07 ലക്ഷം സ്ത്രീകൾ സൗജന്യയാത്ര നടത്തുന്നുണ്ട്.
സൗജന്യയാത്രയിലൂടെ ഒരുമാസം ഒരുസ്ത്രീക്ക് ശരാശരി 888 രൂപ ലാഭിക്കാനാകുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
സംസ്ഥാനത്ത് പുതുതായാരംഭിച്ച 399 റൂട്ടുകളിലായി 725 ബസുകൾ സർവീസ് നടത്തുന്നുണ്ട്.
519 പഴയ ബസ് റൂട്ടുകളിലൂടെ 638 ബസുകൾ കൂടുതലായും സർവീസ് നടത്തുന്നുണ്ട്. കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുകയെന്ന ലക്ഷ്യത്തോടെ കരാറടിസ്ഥാനത്തിൽ 8682 ബസുകളും 2578 പുതിയബസുകളും സർക്കാർ ഏറ്റെടുത്ത് സർവീസ് നടത്തുന്നുണ്ട്.
2022-23, 2023-24 സാമ്പത്തികവർഷങ്ങളിൽ കട്ടപ്പുറത്തുണ്ടായിരുന്ന 1310 ബസുകൾ അറ്റകുറ്റപ്പണിചെയ്ത് റോഡിലിറക്കിയതായും അധികൃതർ പറഞ്ഞു.
ചെന്നൈയിൽ മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എം.ടി.സി.) ബസുകളിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി 2330 ബസുകളിൽ സി.സി.ടി.വി. ക്യാമറകളും എമർജൻസി ബട്ടനുകളും സ്ഥാപിച്ചിട്ടുണ്ട്.
ചെന്നൈ നഗരത്തിലെ ബസ് ഡിപ്പോകളും വർക്ക് ഷോപ്പുകളും നവീകരിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.