ചെന്നൈ: വിളവ് കുറഞ്ഞത് ഉൽപന്ന വരവിനെ ബാധിച്ചു. വേനൽ നേരത്തെ എത്തിയതും കഴിഞ്ഞ മാസങ്ങളിൽ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ കാർഷിക മേഖലകളിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതും വിളവ് കുറയാൻ കാരണമായി.
ഇതു തുടർന്നാൽ മേയ് വരെ പച്ചക്കറി വിലയിൽ 25 ശതമാനത്തോളം വർധനയുണ്ടാകാനാണു സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
പച്ചക്കറികൾക്കു നിലവിൽ 10 ശതമാനത്തോളം വില കൂടി. സാധാരണ കിലോയ്ക്ക് 10 – 15 രൂപയായിരുന്ന കാബേജിന്റെ വില 20 രൂപയ്ക്കു മുകളിലെത്തി.
അരി വിലയിലും അടുത്ത കാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള വർധന. ഓരോ ദിവസവും വില കൂടുന്നുണ്ട്.
ഗുണമേന്മയേറിയ മുന്തിയ ഇനം അരിക്ക് കിലോയ്ക്ക് 70 രൂപയ്ക്കു മുകളിലാണ് നിലവിലെ മൊത്തവ്യാപാര വില.
വരും ദിവസങ്ങളിൽ 5 മുതൽ 10 രൂപ വരെ കൂടുമെന്ന് കച്ചവടക്കാർ പറയുന്നു. ഉൽപാദനത്തിലെ കുറവാണ് ഇറച്ചിക്കോഴി, മുട്ട വിലകളും ഉയരാൻ കാരണം.
ഏതാനും മാസങ്ങളായി ഇവിടെ നിന്ന് നഗരത്തിലേക്കുള്ള ഉൽപന്ന വരവിൽ കാര്യമായ കുറവ് ഉണ്ടായി.
മുട്ട വിലയിലും ഉപഭോക്താക്കൾക്ക് ആശ്വാസമില്ലാത്ത അവസ്ഥ. ചില്ലറ വിൽപനശാലകളിൽ മുട്ടയ്ക്ക് 7 രൂപയ്ക്കു മുകളിലാണ് വില.
ചൂടുകാലം ആരംഭിച്ചതോടെ പഴങ്ങൾക്ക് വൻ ഡിമാൻഡാണ്.
എന്നാൽ ഓറഞ്ച് അടക്കമുള്ളവയുടെ വിളവെടുപ്പ് സീസൺ അവസാനിച്ചതും തണ്ണിമത്തൻ പോലുള്ളവ ധാരാളമായി എത്തി തുടങ്ങാത്തതും മൂലം വിലയിൽ വലിയ വർധന ഉണ്ടായി.
മികച്ചയിനം മുന്തിരിക്ക് കിലോയ്ക്ക് 150 രൂപയോളമാണ് വില. മാതളത്തിന് ചില്ലറ വിപണിയിൽ വില 200 രൂപയ്ക്കു മുകളിലെത്തി.
വിവിധയിനം വാഴപ്പഴങ്ങൾക്കും വില കൂടി. മികച്ചയിനം ഓറഞ്ചിന്റെ വിലയും കിലോയ്ക്ക് 100 രൂപയ്ക്കു മുകളിലെത്തി.