ചെന്നൈ : തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഇന്ത്യസഖ്യം അധികാരത്തിൽ എത്തുമെന്നും അതിനാൽ ഡി.എം.കെ.യുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ(നീറ്റ്) ഒഴിവാക്കും തുടങ്ങിയ വൻ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ.
- വനിതകൾക്ക് നിയമസഭകളിലും ലോക്സഭയിലും 33 ശതമാനം സംവരണം
- കേന്ദ്രസർക്കാർ നിയമനങ്ങൾക്കുള്ള പരീക്ഷകൾ തമിഴ് അടക്കം എല്ലാ പ്രദേശികഭാഷകളിലും നടത്തും
- സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ചെന്നൈയിൽ അനുവദിക്കും, ദേശീയ പാതകളിലെ ടോൾ ഒഴിവാക്കും
- യൂണിഫോം സിവിൽ കോഡ് പുതിയ വിദ്യാഭ്യാസ നയം എന്നിവ റദ്ദാക്കും
- കോളേജ് വിദ്യാർഥികൾക്ക് പ്രതിമാസം ഒരു ജി.ബി. ഇന്റർനെറ്റ് ഡേറ്റ സൗജന്യമായി നൽകും തുടങ്ങിയ വാഗ്ദാനങ്ങളും ഡി.എം.കെ. പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ഇന്ത്യസഖ്യത്തിൽ നിന്നുള്ള നേതാവ് തന്നെ എന്നായിരുന്നു മറുപടി.
സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുന്ന വിധത്തിൽ ഭരണഘടനാ ഭേദഗതി അടക്കം വലിയ വാഗ്ദാനങ്ങളാണ് ഡി.എം.കെ. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡി.എം.കെ. നേരിട്ട് മത്സരിക്കാത്ത പുതുച്ചേരിയെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യസഖ്യത്തിൽ പുതുച്ചേരിയിൽ കോൺഗ്രസാണ് മത്സരിക്കുന്നത്.