ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. 43 പേർ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു.
ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.
പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റിൽ നിന്നാണ് ചികിത്സയിലുള്ളവർ ഭക്ഷണം കഴിച്ചത്.
ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവർമ്മ കഴിച്ചത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടർ വിശദമാക്കി.
തന്തൂർ വിഭവങ്ങൾക്കും ഷവർമ്മയ്ക്കുമാണ് താൽക്കാലികമായി നിരോധിച്ചിട്ടുള്ളത്.
നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്.
മാതാപിതാക്കൾക്കും സഹോദരനും ബന്ധുവിനൊപ്പവുമാണ് കലൈഅരൈസി ഈ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചത്.
ഫ്രൈഡ് റൈസും, ഷവർമ്മയും ഇറച്ചി വിഭവങ്ങളുമാണ് ഇവർ ഇവിടെ നിന്ന് കഴിച്ചത്.
എ എസ് പേട്ടയിലെ വീട്ടിലെത്തിയതിന് പിന്നാലെ പെൺകുട്ടിക്ക് പനിയും തളർച്ചയും ഒഴിച്ചിലും കൂടിയായതോടെ പെൺകുട്ടിയെ കുടുംബം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഞായറാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ കലൈഅറൈസിനെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി ഈ ഭക്ഷണശാലയിൽ നിന്ന് 200 പേരോളം ഭക്ഷണം കഴിച്ചിട്ടുണ്ട്.
നാമക്കൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ 11 പേർക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്.
ചികിത്സ തേടിയവരിൽ അഞ്ച് കുട്ടികളും ഗർഭിണിയുമുണ്ട്.
ഭക്ഷണശാലയിലെ പരിശോധനയിൽ സാമ്പിളുകൾ ശേഖരിച്ച ശേഷം മിച്ചമുള്ളവ നശിപ്പിച്ച് കളക്ടർ വിശദമാക്കി.
ഹോട്ടൽ ഉടമയും ഭക്ഷണം ഉണ്ടാക്കിയ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.