ചെന്നൈ : തമിഴ്നാട്ടിൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്ന ‘കത്തിരിക്കാലം’ ശനിയാഴ്ച തുടങ്ങാനിരിക്കെ ഏഴുജില്ലയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
കൃഷ്ണഗിരി, ധർമപുരി, കള്ളക്കുറിച്ചി, പെരമ്പല്ലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഈ മാസം ഏഴുവരെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചത്.
ഈ ജില്ലകളിൽ 42 മുതൽ 45 വരെ ഡിഗ്രി ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കത്തിരിക്കാലം 25 ദിവസം നീണ്ടുനിൽക്കും.
ഈ കാലയളവിൽ കാറ്റിന്റെ ഗതി മാറുന്നതിനാലാണ് കൂടുതൽ ചൂടനുഭവപ്പെടുന്നത്.
റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, തിരുച്ചിറപ്പിള്ളി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.
ഈ ജില്ലകളിൽ അടുത്ത നാലുദിവസങ്ങളിൽ 38-42 ഡിഗ്രി ചൂട് അനുഭവപ്പെടാനിടയുണ്ട്.
കത്തിരിക്കാലത്ത് കാറ്റിന്റെ ഗതി വടക്കുകിഴക്കുനിന്ന് തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മാറും.
ഇൗ കാലയളവിൽ പകൽ സമയങ്ങളിൽ കരക്കാറ്റാണ് തമിഴ്നാട്ടിലേക്ക് വീശുക. കരക്കാറ്റിന് ചൂട് കൂടുതലായിരിക്കും.
കിഴക്കുഭാഗത്തുള്ള ബംഗാൾ ഉൾക്കടലിൽനിന്നുള്ള കടൽക്കാറ്റ് രാത്രി എട്ടുമണിയോടെയാകും അനുഭവപ്പെടുക.
കാത്തിരിക്കാലത്ത് സാധാരണനിലയിൽ 38-നും 42 ഡിഗ്രിക്കും ഇടയിലായിരിക്കും ചൂടെങ്കിലും ഈ വർഷം ഇപ്പോൾത്തന്നെ തമിഴ്നാടിന്റെ പല ജില്ലയിലും താപനില 40 ഡിഗ്രിക്കുമുകളിലാണ്.
കത്തിരിക്കാലത്ത് ചൂട് എത്ര ഡിഗ്രിയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടില്ല.