ഡൽഹി: എതിർപ്പ് തുടരുന്നതിനിടെ രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ.
ഓൺലൈൻ മുഖേനെ ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയപ്രകാരം ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. സിഎഎ ക്കെതിരെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറിയത്.
പാകിസ്താനിൽ നിന്നുള്ള അഭയാർഥികൾക്കാണ് പൗരത്വം നൽകിയത്. സിഎഎ രാജ്യത്തിൻ്റെ നിയമമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻപ് അറിയിച്ചിരുന്നു.
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമനം ലോക്സഭാ പാസാക്കിയത്. 2020 ജനുവരി പത്തിന് നിയമം നിലവിൽ വന്നെങ്കിലും ചട്ടം രൂപീകരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല.
2014 ഡിസംബർ 31ന് മുൻപ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി മതവിശ്വാസികള്‍ക്ക് പൗരത്വം നൽകുന്നതിനുള്ള നിയമമാണ് സിഎഎ.
1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് പുതിയ ബിൽ. മുൻപ് 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കായിരുന്നു പൗരത്വം നൽകിയിരുന്നത്.
വിസ, പാസ്പോർട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശ രാജ്യങ്ങൾ നിന്നെത്തി ഇന്ത്യയിൽ താമസിക്കുന്നവരെയാണ് നിലവിലെ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നത്.