ചെന്നൈ : മധുര ജില്ലയിലെ ഉസിലംപട്ടിയിൽ ധനകാര്യസ്ഥാപനം കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച ലെനിനാണ് (30) അറസ്റ്റിലായത്.
ഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണിയിലായതിനെത്തുടർന്നാണ് കൊള്ളനടത്താൻ മുൻ ബാങ്ക് ജീവനക്കാരൻകൂടിയായ ലെനിൻ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയിൽ ഉസിലംപട്ടിയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ സമീപം നിന്നിരുന്ന ലെനിൽ പോലീസ് പട്രോളിങ് സംഘത്തെക്കണ്ട് ഓടി.
സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോൾ പൂട്ടുതുറക്കാൻ ശ്രമം നടന്നുവെന്ന് വ്യക്തമായി.
സ്ഥാപനത്തിനുമുന്നിൽ ബൈക്ക് ഉപേക്ഷിച്ചായിരുന്നു ലെനിൻ ഓടിപ്പോയത്. ബൈക്കിൽനിന്ന്, പൂട്ടുതുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തി.
പോലീസ് നടത്തിയ തിരച്ചിലിൽ സമീപസ്ഥലത്തുനിന്ന് ലെനിൻ പിടിയിലായി. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. എം.ബി.എ. പഠനം പൂർത്തിയാക്കി ചെന്നൈയിൽ സ്വകാര്യ ബാങ്കിൽ ജോലിയിൽ പ്രവേശിച്ച ലെനിൻ ശമ്പളം കുറവായതിന്റെ പേരിൽ ജോലി ഉപേക്ഷിക്കുകയായിരുന്നു.
അതിനുശേഷം ഓൺലൈൻ ചൂതാട്ടം പതിവാക്കി. ഇതിലൂടെ അഞ്ചുലക്ഷം രൂപയോളം നഷ്ടമായി. ഈ നഷ്ടം നികത്താനാണ് ബാങ്ക് കൊള്ളയടിക്കാൻ തീരുമാനിച്ചത്.
യൂട്യൂബ് വീഡിയോകളിലൂടെ ബാങ്ക് കൊള്ളയടിക്കുന്ന മാർഗങ്ങൾ പഠിച്ച ലെനിൻ പിന്നീട് ഉസിലംപട്ടിയിലുള്ള ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിരീക്ഷിച്ചു.
പൂട്ടുതുറക്കുന്നതിനടക്കമുള്ള ഉപകരണങ്ങൾ ഇയാൾ ഓൺലൈനിലൂടെ വാങ്ങുകയും ചെയ്തിരുന്നു.