ചെന്നൈ : സംഗീതപഠനം, ഗവേഷണം എന്നിവയ്ക്കുമാത്രമായി മദ്രാസ് ഐ.ഐ.ടി.യിൽ ഇളയരാജയുടെപേരിൽ കേന്ദ്രം വരുന്നു.
ഇതു സംബന്ധിച്ച് ഇളയരാജയും മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടിയും ധാരണാപത്രം കൈമാറി. ഇളയരാജതന്നെ ശിലാസ്ഥാപനകർമവും നിർവഹിച്ചു.
‘ഐ.ഐ.ടി.എം.-മാസ്ട്രോ ഇളയരാജസെന്റർ ഫോർ മ്യൂസിക് ലേണിങ് ആൻഡ് റിസർച്ച്’ എന്ന പേരിൽ പൂർണമായും മുളകൊണ്ടുനിർമിച്ച കെട്ടിടത്തിലാവും കേന്ദ്രം പ്രവർത്തിക്കുക.
സംഗീതോപകരണങ്ങളുടെ രൂപകല്പന, സംഗീത നൈപുണ്യ വികസനപരിപാടികൾ തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കും.
സംഗീതംകൊണ്ട് മനുഷ്യരാശിക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള ഗവേഷണം നടത്തും. സംഗീതസംബന്ധിയായ പുതിയ കോഴ്സുകൾ തുടങ്ങും.
സംഗീതവുമായി കോർത്തിണക്കിയ കൂടുതൽ തൊഴിൽമേഖലകൾ രൂപപ്പെടുത്താനുള്ള ആശയങ്ങൾ വികസിപ്പിക്കും. സംഗീത സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ വളർത്താൻ പ്രോത്സാഹനം നൽകും.