ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികളിൽ ഉപരിപഠനം നടത്തുന്നവർക്ക് പ്രതിമാസം സാമ്പത്തികസഹായം നൽകുന്ന പദ്ധതിക്ക് വൻസ്വീകരണം.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സഹായം നൽകാൻ തീരുമാനിച്ചതോടെ സർക്കാർ സ്കൂളുകളിൽ ചേരുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായി.
കഴിഞ്ഞവർഷംചേർന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർധനയുണ്ടായി. ഇത്തവണ സർക്കാർസ്കൂളിൽ ചേരാനെത്തുന്ന ആൺകുട്ടികളുടെ എണ്ണവും കൂടി.
സർക്കാർ സ്കൂളുകളിൽ ആറുമുതൽ പ്ലസ്ടുവരെയെങ്കിലും പഠിച്ച വിദ്യാർഥികൾക്ക് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ. തുടങ്ങിയ കോഴ്സുകൾ പഠിക്കുന്ന കാലയളവിൽ പ്രതിമാസം 1000 രൂപവീതം നൽകുന്നതാണ് പദ്ധതി.
‘പുതുമൈ പെൺ’ എന്നപേരിൽ കഴിഞ്ഞവർഷംമുതൽ പെൺകുട്ടികൾക്കായി ഇത് നടപ്പാക്കിയിരുന്നു. ഇതോടെ സർക്കാർ സ്കൂളുകളിൽ പുതിയതായി ചേർന്ന പെൺകുട്ടികളുടെ എണ്ണം 71,008-ൽനിന്ന് 91,485 ആയി ഉയർന്നു.
നിലവിൽ 2.73 ലക്ഷം വിദ്യാർഥിനികൾക്കാണ് പദ്ധതിപ്രകാരം പ്രതിമാസം 1000 രൂപ ലഭിക്കുന്നത്.
പുതിയ ബജറ്റിലാണ് ആൺകുട്ടികൾക്കും സഹായം നൽകുന്ന ‘തമിഴ് പുതൽവൻ’ പദ്ധതി പ്രഖ്യാപിച്ചത്. 360 കോടിരൂപ ഇതിനായി വകയിരുത്തുകയും ചെയ്തു.
മുൻവർഷത്തെക്കാൾ ഒട്ടേറെപ്പേർ പ്രവേശനത്തിനായി സമീപിച്ചിട്ടുണ്ടെന്നാണ് സർക്കാർ സ്കൂളുകളിൽനിന്ന് ലഭിക്കുന്ന വിവരം.
ആൺകുട്ടികളുടെ എണ്ണത്തിലും 30 ശതമാനമെങ്കിലും വർധനയുണ്ടാകുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നു.