ചെന്നൈ : നിക്ഷേപതുകയുടെ ഇരട്ടിതുക തിരിച്ചുനൽകാമെന്ന് പറഞ്ഞ് 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തിരുപ്പൂർ ആലംപാളയത്തെ ദീപക് തിലകിനെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.ടി.എം. ഗ്രൂപ്പ് കമ്പനി എന്നപേരിലുള്ള സ്ഥാപനത്തിന്റെ ഉടമയാണ് ഇയാൾ.
20 മാസത്തിനുള്ളിൽ നിക്ഷേപതുകയുടെ ഇരട്ടി നൽകാമെന്ന് വാഗ്ദാനംചെയ്ത് 8000 രൂപമുതൽ അഞ്ചുലക്ഷം രൂപവരെയാണ് കമ്പനി നിക്ഷേപമായി സ്വീകരിച്ചത്. 20 മാസം കഴിഞ്ഞപ്പോൾ ഏതാനുംപേർക്ക് നിക്ഷേപിച്ചതിന്റെ ഇരട്ടി തിരിച്ചുനൽകി.
എന്നാൽ, ഭൂരിഭാഗംപേർക്കും നിക്ഷേപതുക തിരിച്ചുനൽകിയില്ല. 4000 പേരാണ് കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്. ഒരുവർഷമായി പണം തിരിച്ചു നൽകാത്തതിനെത്തുടർന്ന് നിക്ഷേപകർ ദീപക് തിലകിനെ ഫോണിൽവിളിച്ച് സേലത്ത് ചേരുന്ന നിക്ഷേപകരുടെ യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ദീപക് തിലകിനോട് നിക്ഷേപകർ പണം ചോദിച്ചു. വാക്തർക്കമായി. തുടർന്ന് ദീപക്കിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.