ചെന്നൈ : മിനിമം വേതനംപോലും നൽകാതെ ജൂനിയർ അഭിഭാഷകരെ ചൂഷണംചെയ്യുന്നതിനെതിരേ മദ്രാസ് ഹൈക്കോടതി.
ജൂനിയർ അഭിഭാഷകരെ ചൂഷണംചെയ്യുന്ന മുതിർന്ന അഭിഭാഷകരുടെപേരിൽ ബാർ കൗൺസിൽ നടപടിയെടുക്കണമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് സി. കുമരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
പുതുച്ചേരിയിൽ അഭിഭാഷക ക്ഷേമനിധി പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫരീദാ ബീഗം എന്ന വനിത സമർപ്പിച്ച റിട്ട് ഹർജിയിലാണ് നിർദേശം.
‘‘ഒരുകാരണവശാലും ചൂഷണം അനുവദിക്കപ്പെടരുത്. മിനിമംവേതനം നിശ്ചയിച്ച് ജൂനിയർ അഭിഭാഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കേണ്ടത് ബാർ കൗൺസിലിന്റെ കടമയാണ്.
പുതിയ നിയമബിരുദധാരികളോ ജൂനിയർ അഭിഭാഷകരോ ജോലിയിൽ പ്രവേശിക്കുമ്പോൾ മുതിർന്ന അഭിഭാഷകരോ അവരുടെ സ്ഥാപനങ്ങളോ പാലിക്കേണ്ട മാർഗനിർദേശങ്ങൾക്ക് അധികൃതർ രൂപം നൽകണം’’ -കോടതി വ്യക്തമാക്കി.
അഭിഭാഷക ക്ഷേമനിധി പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ തമിഴ്നാട് സർക്കാരിനോടും കോടതി വിശദീകരണം തേടി.
ഇക്കാര്യത്തിൽ കോടതി സ്വമേധയാ തമിഴ്നാടിനെയും ഹർജിയിൽ കക്ഷിയാക്കുകയായിരുന്നു. ഒരാഴ്ചയ്ക്കകം തമിഴ്നാട്-പുതുച്ചേരി സർക്കാരുകൾ വിശദീകരണം നൽകണമെന്നാണ് നിർദേശം.