ചെന്നൈ : ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ വിവിധ സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന അന്യസംസ്ഥാനബസുകൾക്ക് തമിഴ്നാട്ടിൽ വിലക്ക്.
കേരളത്തിൽനിന്നുള്ളവ അടക്കം 545 ബസുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. സ്റ്റേജ് കാര്യേജിനുള്ള പെർമിറ്റ് എടുക്കാത്തതിനാൽ സർക്കാരിന് വൻതുക നികുതിനഷ്ടമുണ്ടാകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
പെർമിറ്റ് എടുക്കുന്നതിന് അനുവദിച്ച സമയപരിധി ചൊവ്വാഴ്ച അവസാനിച്ചു.
ബുധനാഴ്ചമുതൽ സർക്കാർ പെർമിറ്റില്ലാതെവരുന്ന ബസുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.
ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് നേടിയത് ശേഷം സംസ്ഥാനത്ത് സ്റ്റേജ് കാര്യേജുകളായി സർവീസ് നടത്തുന്നതു തടയാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
650 ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തുന്നതായി കണ്ടെത്തി. തുടർന്ന് ഇവർക്ക് പെർമിറ്റ് നേടാൻ സമയം അനുവദിക്കുകയായിരുന്നു.
ചൊവ്വാഴ്ച സമയപരിധി അവസാനിച്ചപ്പോൾ 105 ബസുകൾ മാത്രമാണ് പെർമിറ്റ് നേടിയത്. ഇതോടെ ബാക്കിയുള്ള 545 ബസുകൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.