ചെന്നൈ : ദേശീയപെൻഷൻ പദ്ധതിയിൽ തമിഴ്നാട്ടിൽനിന്ന് 33 ശതമാനം സ്ത്രീകൾ അംഗങ്ങളായതായി പെൻഷൻ ഫണ്ട് മാനേജ്മെന്റ് ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി ചെയർമാൻ ദീപക് മൊഹന്തി പറഞ്ഞു.
സ്ത്രീകൾക്ക് പെൻഷൻ അത്യാവശ്യമാണ്. ഇന്ത്യയിൽ 25 ശതമാനം സ്ത്രീകൾ മാത്രമാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്. എന്നാൽ തമിഴ്നാട്ടിൽ 33 ശതമാനം സ്ത്രീകൾ അംഗങ്ങളായി.
തമിഴ്നാട്ടിലെ 2,600 കോർപ്പറേറ്റ് കമ്പനികൾ പദ്ധതിയിൽ ചേർന്നു. ഇതിലൂടെ 56 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. പെൻഷൻ പദ്ധതി വളരെ ലളിതമാണ്.
500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാമെന്നും ഇതിലൂടെ ഉയർന്ന വരുമാനം നേടാനാവുമെന്നും ദീപക് മൊഹന്തി ചെന്നൈയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് മാത്രമല്ല സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പദ്ധതി പ്രയോജനപ്പെടും. 18 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാം.
ജൂൺ എട്ടുവരെ 1.5 കോടി പേർ പദ്ധതിയിൽ അംഗങ്ങളായി. ഇതിൽ 92 ലക്ഷം പേർ സർക്കാർ ജീവനക്കാരും 56 ലക്ഷം സ്വകാര്യകമ്പനി ജീവനക്കാരുമാണെന്നും ദീപക് മൊഹന്തി പറഞ്ഞു.
ദേശീയ പെൻഷൻ പദ്ധതിയെക്കുറിച്ച് ഗ്രാമീണ മേഖലകളിൽ കൂടുതൽ ബോധവത്കരണം നടത്തേണ്ടതായുണ്ട്. പെൻഷനെക്കുറിച്ച് അവബോധമില്ലായ്മയും സാമ്പത്തിക പരിജ്ഞാനമില്ലായ്മയും ഗ്രാമീണരെ ഇതിൽനിന്നും അകറ്റുന്നു.
ഇതു പരിഹരിക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെയും ബാങ്കുകളിലൂടെയും പെൻഷൻ പദ്ധതി ഗ്രാമങ്ങളിലേക്കു വ്യാപിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
2024-2025 സാമ്പത്തിക വർഷത്തിൽ പെൻഷൻ നിക്ഷേപ വിപണി മൂല്യം 15 ലക്ഷം കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യം. സ്വകാര്യ കമ്പനികളിലെ 11 ലക്ഷം ജീവനക്കാരെ പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ദീപക് മൊഹന്തി പറഞ്ഞു.