ചെന്നൈ : നടനും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ്യുടെ 50-ാം ജന്മദിനാഘോഷത്തിൽ സാഹസിക പ്രകടനത്തിനിടെ പതിനൊന്നുകാരന് സാരമായി പൊള്ളലേറ്റു.
മൈലാപ്പുർ സ്വദേശികളായ ഗജപതി-പ്രിയ ദമ്പതികളുടെ മകൻ ക്രിഷിനാണ് പൊള്ളലേറ്റത്. ചെന്നൈ നീലാങ്കരയിൽ വിജയ് ആരാധക സംഘടന നടത്തിയ പിറന്നാളാഘോഷത്തിനിടെയാണ് അപകടം.
കൈയിൽ തീ കത്തിച്ച് ‘കരാട്ടെ സ്റ്റണ്ട്’ എന്ന സാഹസിക പ്രകടനം നടത്തുകയായിരുന്നു കുട്ടി. പെട്ടെന്ന് തീ പടർന്നു പിടിച്ചപ്പോൾ അടുത്തുണ്ടായിരുന്ന ഒരാൾ വെള്ളമാണെന്നു കരുതി കുപ്പിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ചതോടെ കൈയിലെ തീ ദേഹത്തേക്ക് പടർന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ചിലർക്കും പൊള്ളലേറ്റു.
ഉടൻ തന്നെ തീ അണച്ച് നീലാങ്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നകുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കരാട്ടെ മാസ്റ്റർ രാജൻ എന്നയാളുടെ ശിഷ്യനാണ് ക്രിഷ്.
കുട്ടിയുടെ ദേഹത്ത് തീ പിടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രാജനും ചെറുതായി പൊള്ളലേറ്റു.
വിജയ് ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. അടച്ചിട്ട സ്ഥലത്താണ് ആഘോഷം സംഘടിപ്പിച്ചതെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കണമെന്ന് വിജയ് നേരത്തെ അണികൾക്കു നിർദേശംനൽകിയിരുന്നു.
ആഘോഷമൊന്നും വേണ്ടെന്ന് വിജയ് പറഞ്ഞിട്ടും പരിപാടി സംഘടിപ്പിച്ചതും വിമർശനത്തിനിടയാക്കി.