ചെന്നൈ : മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്നതുസംബന്ധിച്ച് വിശദീകരണം നൽകാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.
അണ്ണാ ഡി.എം.കെ. പ്രവർത്തകനും അഭിഭാഷകനുമായ രാംകുമാർ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരണം തേടിയത്.
രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടിനൽകണമെന്നാണ് നിർദേശം.
ജയലളിത ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞ സമയത്തെ സംഭവങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം. 2016 സെപ്റ്റംബർ 22-നാണ് ജയയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡിസംബർ അഞ്ചിനായിരുന്നു മരണം. ആരോഗ്യനില മെച്ചപ്പെട്ടുവെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നത്. എന്നാൽ, പെട്ടെന്നൊരു ദിവസം മരിക്കുകയായിരുന്നുവെന്നും ഇതിൽ സംശയമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കി.
ചികിത്സയിൽക്കഴിയുന്ന ജയലളിതയെ സന്ദർശിക്കാൻ സഹോദരന്റെ മകളായ ദീപയെ അനുവദിക്കാതിരുന്നതിലും ദുരൂഹതയുണ്ട്. വിശദമായ അന്വേഷണം ജസ്റ്റിസ് ആറുമുഖസാമി കമ്മിഷൻ ശുപാർശചെയ്തിട്ടും സർക്കാർ ഇതിന്മേൽ നടപടിയെടുത്തിട്ടില്ലെന്നും ഹർജിയിൽ ആരോപിച്ചു. ശശികല, ജയലളിതയെ ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയവരെ പ്രതികളാക്കി കേസെടുത്ത് കൂടുതൽ അന്വേഷണം വേണമെന്നായിരുന്നു ആറുമുഖസാമി കമ്മിഷന്റെ റിപ്പോർട്ടിൽ ശുപാർശചെയ്തിരുന്നത്.