ബെംഗളൂരു: ഗോമാംസം കയറ്റിയ അഞ്ച് വാഹനങ്ങൾ തടഞ്ഞ ശ്രീരാമസേന പ്രവർത്തകർ വാഹനത്തിലുണ്ടായിരുന്നവരെ അരിഞ്ഞ മൃഗങ്ങളുടെ തലകൾ ചുമന്ന് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ നിർബന്ധിച്ചതായി പരാതി.
ചിക്കബെല്ലാപൂർ ജില്ലയിലെ ഗൗരിബിദാനൂരിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വാഹനങ്ങൾക്ക് അകമ്പടി പോകുകയായിരുന്ന കാറിനും പ്രവർത്തകർ തീയിട്ടു.
ജനക്കൂട്ടം തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഐജിപി (സെൻട്രൽ റേഞ്ച്) ബിആർ രവികാന്ത ഗൗഡ പറഞ്ഞു. രണ്ട് കേസുകൾ ദൊഡ്ഡബല്ലാപൂർ ടൗൺ പോലീസ് സ്റ്റേഷനിലും ഒരു കേസ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത ഒരാൾക്കെതിരെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഞായറാഴ്ച പുലർച്ചെ 5.15 ഓടെയാണ് സംഭവം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂരിൽ നിന്ന് ഗൗരിബിദാനൂർ, ദൊഡ്ഡബല്ലാപൂർ വഴി ബെംഗളൂരുവിലേക്ക് അനധികൃതമായി ബീഫ് കടത്തുകയായിരുന്നു അഞ്ച് വാഹനങ്ങളും ഒരു കാറും ആണ് ശ്രീരാമസേന പ്രവർത്തകർ തടഞ്ഞത്.