ബെംഗളൂരു : കർഷക-കന്നഡ സംഘടനകൾ 26-ന് ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് പിൻവലിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ഐ.ടി. ഉൾപ്പെടെയുള്ള തൊഴിൽമേഖലകളെ ബാധിക്കുന്നതിനാൽ നഗരത്തിന്റെ പ്രതിച്ഛായയ്ക്ക് ബന്ദ് മങ്ങലേൽപ്പിക്കും.
നദീജലത്തർക്കത്തിൽ സർക്കാരിനും പ്രതിഷേധിക്കുന്ന സംഘടനകൾക്കും ഒരേനിലപാടായതിനാൽ തീവ്രസമരങ്ങൾ അർഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചൊവ്വാഴ്ച പ്രഖ്യാപിച്ച ബന്ദിന് വിവിധമേഖലകളിൽനിന്ന് പിന്തുണയേറിവരുകയാണ്.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കർണാടക ആർ.ടി.സി. സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ചു.
കർണാടക പ്രൈവറ്റ് ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ബെംഗളൂരു ഘടകം, സാൻഡൽവുഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവരും ബന്ദിന് പിന്തുണ നൽകും.
ബൃഹദ് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷനും ബന്ദിന് ധാർമികപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച ഒല, ഉബർ ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനും ബന്ദുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.
വിവിധ മേഖലകളിൽനിന്നുള്ള സംഘടനകളിൽ നിന്ന് പിന്തുണ ലഭിക്കുന്നതിനാൽ ബെംഗളൂരു ബന്ദ് കടുത്തതാകുമെന്നാണ് വിലയിരുത്തൽ.