ചെന്നൈ : മദ്യക്കടകൾക്ക് എതിരേ ജനങ്ങൾ പരാതി നൽകുന്നത് സാധാരണമാണെങ്കിലും കഴിഞ്ഞദിവസം ധർമപുരി ജില്ലാ കളക്ടറെ കാണാൻ ഗ്രാമവാസികൾ സകുടുംബം എത്തിയത് ഒരു അപൂർവ ആവശ്യവുമായിട്ടായിരുന്നു.
പുതിയ മദ്യക്കട ആരംഭിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ധർമപുരി പെണ്ണാനഗരത്തുള്ള ഏഴ് ഗ്രാമങ്ങളിൽനിന്ന് സ്ത്രീകൾ അടക്കം 100 ഓളം പേരാണ് കളക്ടറെ കാണാനെത്തിയത്.
നിവേദനം നൽകി മടങ്ങി ഇവർ, തങ്ങളുടെ അപേക്ഷയിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
നലപ്പരമ്പട്ടി, കെട്ടൂർ, പളിഞ്ചാരഹള്ളി, ആദനൂർ, നല്ലമ്പട്ടി,വണ്ണാത്തിപ്പട്ടി, തെത്തമ്പട്ടി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് തങ്ങളുടെ തങ്ങളുടെ പഞ്ചായത്തിൽ ടാസ്മാക് മദ്യക്കട ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഇവിടെയുള്ളവർ നിലവിൽ 20 കിലോ മീറ്റർ ദൂരത്തിലുള്ള ജക്കമ്പട്ടിയിലുള്ള ടാസ്മാക് വിൽപ്പന കേന്ദ്രത്തിൽനിന്നാണ് മദ്യം വാങ്ങുന്നത്. പലരും അവിടെ പോയി മദ്യപിച്ചതിന് ശേഷം തിരികെ വരുകയാണ് ചെയ്യുന്നത്.
മദ്യപിച്ചതിന് ശേഷം നടത്തുന്ന യാത്രയ്ക്കിടെ പലരും അപകടത്തിൽപ്പെടുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്.
അപകടം ഒഴിവാക്കുന്നതിനും ഇത്രയും ദൂരം എത്തി മദ്യം വാങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ആദനൂരിൽ ടാസ്മാക് കട തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം. 10 വർഷം മുൻപ് വരെ ഇവിടെ മദ്യക്കടയുണ്ടായിരുന്നു.
എന്നാൽ, ദേശീയപാതകളുടെ സമീപം മദ്യക്കടകൾ പാടില്ലെന്ന് കോടതി ഉത്തരവിനെ തുടർന്നാണ് പൂട്ടിയത്. ആദനൂരിൽ തന്നെ യോജിച്ച സ്ഥലം കണ്ടെത്തി മദ്യക്കട തുടങ്ങണമെന്നാണ് ഗ്രാമവാസികളായ സ്ത്രീകൾ അടക്കമുള്ളവർ പറയുന്നു.