കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു ആലപ്പുഴ സ്വദേശിയായ റംലാ ബീഗം.
മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന നിലയിലും റംലാ ബീഗം പ്രശസ്തയായിരുന്നു.
കൊറോണക്ക് മുമ്പ് വരെ പൊതുവേദികളിൽ സജീവമായിരുന്നു. കൊവിഡ് ബാധിച്ച ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമാകലായി 1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു.
ഹുസ്‌നുല്‍ ബദ്റൂല്‍ മുനീര്‍ എന്ന കഥാപ്രസംഗം അവതരിപ്പിച്ചതോടെ റംലാ ഏറെ പ്രശസ്തയായി. ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി, തുടങ്ങിയ കഥകളും കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ട വൈദ്യര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
മൃതദേഹം നാളെ ഖബറടക്കിയേക്കും.