ചെന്നൈ: നഗരയാത്രയ്ക്കായി ഇന്ത്യൻ റെയിൽവേ രൂപകല്പന ചെയ്ത വന്ദേ മെട്രോയുടെ ആദ്യ സർവീസ് ഗുജറാത്തിലെ അഹമ്മദാബാദ് – ഭുജ് പാതയിലായിരിക്കും.
അത്യാധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച വണ്ടിയിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഉദ്ഘാടനത്തിയതി തീരുമാനിച്ചിട്ടില്ല.
അഹമ്മദാബാദ്-ഭുജ് പാതയിൽ ആഴ്ചയിൽ ആറു ദിവസമായിരിക്കും വന്ദേ മെട്രോ സർവീസ്.
സൗകര്യപ്രദമായ ഏറ്റവും അടുത്ത തീയതിയിൽ ഇതിന്റെ ഉദ്ഘാടനം നടത്താൻ പശ്ചിമ റെയിൽവേക്ക് റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച വണ്ടിയുടെ പരീക്ഷണയോട്ടം കഴിഞ്ഞ മാസമാണ് നടന്നത്.
ഇപ്പോൾ നിലവിലുള്ള മെമു വണ്ടികളുടെ പരിഷ്കൃത രൂപമാണ് വന്ദേ മെട്രോ. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ പകൽയാത്രയാണ് ഇതിന്റെ സവിശേഷത.
മണിക്കൂറിൽ 110 മുതൽ 130 വരെ കിലോ മീറ്ററായിരിക്കും വേഗം. 12 കോച്ചുള്ള വണ്ടിയുടെ ഒരു കോച്ചിൽ നൂറുപേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനും കഴിയും.
സ്വയം പ്രവർത്തിക്കുന്നവയാണ് വാതിലുകൾ. തീവണ്ടികൾ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. സി.സി.ടി.വി. ക്യാമറകളുമുണ്ട്.കോച്ചുള്ള വണ്ടിയുടെ ഒരു കോച്ചിൽ നൂറുപേർക്ക് ഇരിക്കാം