ചെന്നൈ : മന്ത്രി എന്ന നിലയിൽ പ്രവർത്തനമികവ് തെളിയിക്കുന്ന കണക്കുകളുമായി മനോ തങ്കരാജ്.
മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിനെ ത്തുടർന്ന് എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് ആദ്യം ഐ.ടി. മന്ത്രിയായും പിന്നീട് ക്ഷീര വികസന മന്ത്രിയായും പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയത്.
2021-ൽ താൻ ഐ.ടി. വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തെ സോഫ്റ്റ്വേർ കയറ്റുമതി 9.5 ശതമാനമായിരുന്നു. ഇത് 2022-ൽ 16.4 ശതമാനമായും 2023-ൽ 25 ശതമാനമായും വർധിച്ചു.
2023-ൽ ക്ഷീരവികസന വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സർക്കാർ സ്ഥാപനമായ ആവിന്റെ പ്രതിദിന പാൽസംഭരണം 26 ലക്ഷം ലിറ്ററായിരുന്നു. ഇത് ഇപ്പോൾ 38 ലക്ഷം ലിറ്ററായി വർധിച്ചു.
ക്ഷീരകർഷകർക്ക് പാലിനുള്ള വിലയിൽ കുടിശ്ശിക വരുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കന്യാകുമാരി ജില്ലയിലെ വർഗീയ ശക്തികൾ നടത്തിയ വിഭജന രാഷ്ട്രീയത്തെ താൻ ചെറുത്തു തോൽപ്പിച്ചെന്നും മനോ തങ്കരാജ് കൂട്ടിച്ചേർത്തു.
കന്യാകുമാരിയിൽ പാർട്ടിയിൽനിന്ന് ഉയർന്ന എതിർപ്പിനെത്തുടർന്നാണ് മനോ തങ്കരാജിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് സൂചന