പ്രൊമോഷൻ പരിപാടിക്കിടെ ദളപതി ചിത്രം ഗോട്ടിൽ അതിഥി വേഷത്തിലെത്തിയതിനേക്കുറിച്ച് പറയുകയാണ് ശിവകാർത്തികേയൻ. അടുത്ത ദളപതിയാണോ എന്ന ചോദ്യത്തിനായിരുന്നു എസ്കെയുടെ മറുപടി. വിജയ്, സംവിധായകൻ വെങ്കട്ട് പ്രഭു എന്നിവർക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ശിവകാർത്തികേയന്റെ മറുപടി.
“തമിഴ് സിനിമയ്ക്ക് ഒരു ദളപതി, ഒരു തല, ഒരു സൂപ്പർസ്റ്റാർ, ഒരു ഉലഗനായകൻ എന്നിവരേയുള്ളൂവെന്നും അവർക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നും” ശിവകാർത്തികേയൻ പറഞ്ഞു. “ഇവരുടെയെല്ലാം സിനിമകൾ കണ്ടാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. അവരെ പോലെ നല്ല സിനിമകൾ ചെയ്ത് ഹിറ്റാക്കണം എന്ന് മാത്രമാണ് ആഗ്രഹം, അല്ലാതെ അവരായി മാറാൻ എനിക്ക് ഉദ്ദേശമില്ല” – ശിവകാർത്തികേയൻ പറഞ്ഞു.
അടുത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നും താരം കൂട്ടിച്ചേർത്തു. ഗോട്ടിലെ ക്ലൈമാക്സ് സീനിൽ അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്നും അതിന് നന്ദി പറയേണ്ടത് വെങ്കട്ട് പ്രഭു സാറിനും വിജയ് സാറിനുമാണെന്നും ശിവകാർത്തികേയൻ വ്യക്തമാക്കി. മേജർ മുകുന്ദ് വരദരാജൻ എന്ന പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് അമരൻ ഒരുക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.