ബെംഗളൂരു : മൈസൂരു മോളെയൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.
നാദഹള്ളി സ്വദേശിയായ ചിക്കെഗൗഡയാണ് (65)മരിച്ചത്.
വനമേഖലയോടുചേർന്നുള്ള കൃഷിയിടത്തിൽനിന്ന് മടങ്ങുന്നതിനിടെ ചിക്കെഗൗഡ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചിക്കെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാട്ടാനനാട്ടിലിറങ്ങി നാശംവിതയ്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മോളെയൂരു.
ഇത് തടയാൻ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായില്ല.
അതേസമയം, മരണം സംഭവിച്ചിട്ടും വനംവകുപ്പിലെ മുതിർന്നഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
വൈദ്യുതവേലി സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി വനം വകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.