തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയൽ ഹാളിലാണ് സംഭവം.
വിവാഹ സൽക്കാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയെച്ചൊല്ലിയാണ് തല്ലുണ്ടായത്.
വാക്കുതർക്കം കനത്തതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിന്റെ ഭാഗമായി ഗാനമേള നടന്നിരുന്നു.
ഇതിന് ചുവടുവച്ച് ഒരു സംഘം ആളുകൾ ഡാൻസ് കളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ ഒരു വിഭാഗം എതിർത്തു.
വാക്കുതർക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ കാര്യങ്ങൾ കൈവിട്ടുപേകുകയായിരുന്നു.
ഇതോടെ വധുവിൻ്റെയും വരൻ്റെയും ഭാഗത്തുള്ളവർ ചേരി തിരിഞ്ഞ് ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ ഇരു സംഘങ്ങളും നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു എന്ന് പറയുന്നു.
വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്പ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു.
സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല എന്നും പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.