ബെംഗളൂരു: സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ പോലീസ് കമ്മിഷണർ ഓഫീസിൽ ആരംഭിച്ച കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ ക്രമസമാധാനപ്രശ്നങ്ങൾ പരിഹരിക്കാനും ഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഉപകരിക്കുന്നതാകും കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ.
സേഫ് സിറ്റി പദ്ധതിക്കായി സർക്കാർ 661.5 കോടി രൂപ അനുവദിച്ചപ്പോൾ 12 കോടി രൂപ ചെലവിലാണ് കമാൻഡ് സെന്റർ കെട്ടിടം നിർമിച്ചിരിക്കുന്നത്.
പദ്ധതി നഗരത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.
പ്രായമായവർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഏഴ് മിനിറ്റിനുള്ളിൽ അവരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതമനുഭവിക്കുന്ന ഒരാൾ പോലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ വിളിച്ചാൽ ആ വ്യക്തി എവിടെയാണെന്ന് ഉടൻ ലഭ്യമാകും. ലഭ്യമായ സ്ഥലത്തിന്റെ ലോക്കേഷൻ സഹായത്തോടെ പോലീസിന് സ്ഥലത്ത് എത്തിപ്പെടാം, അതായത് വിളിച്ച് ഏഴ് മിനിറ്റിനുള്ളിൽ ഹൊയ്‌സാല സേനാംഗങ്ങൾ ഉടൻ സംഭവസ്ഥലത്തെത്തുകയും സഹായം ലഭ്യമാക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത .
പോലീസ് സ്റ്റേഷനിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതിന്റെ നേരിട്ടുള്ള ലിങ്ക് കമാൻഡ് സെന്ററിലായിരിക്കും. കൂടാതെ, ക്രമസമാധാനപാലനത്തിനായി പോലീസ് സ്റ്റേഷനുകളിലും എട്ട് ഡിസിപി ഓഫീസുകളിലും എട്ട് അധിക നിരീക്ഷണ സ്റ്റേഷനുകളിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ പകർത്തിയ വീഡിയോയും ഫോട്ടോയും ഒരു മാസത്തേക്ക് സൂക്ഷിക്കും. ക്രിമിനൽ പ്രവൃത്തികൾ നടന്നാലും അതിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ പിടികൂടാൻ സൗകര്യമുണ്ട്.