ഡല്‍ഹി: ഹൈക്കോടതിയിൽ രാജ്യത്തിന് നാണക്കേടായി അഭിഭാഷകരുടെ തമ്മിൽത്തല്ല്. ഹൈക്കോടതി കാന്റീനിൽ വെച്ചാണ് വനിതാ അഭിഭാഷകർ തമ്മിലടിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഇരിപ്പിടത്തെച്ചൊല്ലിയാണ് വഴക്കുണ്ടായതെന്നാണ് സൂചന.
വഴക്കിനിടയിൽ വനിതാ അഭിഭാഷക മറ്റൊരു മുതിർന്ന വനിതാ അഭിഭാഷകയെ തല്ലിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
പ്രചരിച്ച വീഡിയോയിൽ, അഭിഭാഷകർ പരസ്പരം തർക്കിക്കുന്നത് കാണാം. പിന്നീട് മേശയിലും അഭിഭാഷകരുടെ കോട്ടിലും ഭക്ഷണം ചിതറിക്കിടക്കുന്നതും കാണാമായിരുന്നു.
ഒരു സംഘം അഭിഭാഷകർ ക്യാന്റീനിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോൾ വനിതാ അഭിഭാഷക ബഹളം ഉണ്ടാക്കാൻ തുടങ്ങി.
ചില മുതിർന്ന അഭിഭാഷകരും ഈ സമയം കാന്റീലുണ്ടായിരുന്നു. ചിലർ പ്രശ്നമുണ്ടാക്കിയ അഭിഭാഷകയെ തടയാൻ ശ്രമിച്ചു.
എന്നാൽ, ഇവർ ഭക്ഷണം വാരിയെടുത്ത് ചുറ്റുമെറിഞ്ഞെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബഹളം കണ്ട് ഒരു മുതിർന്ന അഭിഭാഷക സമാധാനിപ്പിക്കാൻ എത്തി. എന്നാൽ ഈ അഭിഭാഷകയെ യുവതി മർദ്ദിച്ചു.
മർദ്ദിച്ച അഭിഭാഷകക്കെതിരെ നിയമപരമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് മുതിർന്ന അഭിഭാഷക പറഞ്ഞു.
മറ്റ് അഭിഭാഷകർ തന്റെ അടുത്ത് വന്ന് താൻ ഇരുന്ന മേശ ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ടതായും സംഭവം ഉന്നത അധികാരികളിലേക്ക് എത്തിക്കുമെന്നും അഭിഭാഷക പറഞ്ഞു.
മാന്യമായിട്ടല്ല മുതിർന്ന അഭിഭാഷക തന്നോട് സംസാരിച്ചതെന്നും അവർ പറഞ്ഞു. മറ്റൊരു അഭിഭാഷകൻ തന്നെ പ്ലേറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.
അഭിഭാഷകരിൽ ഒരാൾ തന്നെയാണ് വീഡിയോ പകർത്തിയതും.