ചെന്നൈ: ശ്രീലങ്കയിലെ 45 മത്സ്യത്തൊഴിലാളികളെയും 138 മത്സ്യബന്ധന ബോട്ടുകളെയും ഉടൻ മോചിപ്പിക്കാൻ ആവശ്യമായ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
പുതുക്കോട്ടൈ ജില്ലയിലെ ജഗതപട്ടണം മത്സ്യബന്ധന തുറമുഖത്ത് നിന്നുള്ള 6 മത്സ്യത്തൊഴിലാളികളെ IND-TN-08-MM-26 എന്ന നമ്പറിലുള്ള മോട്ടോർ ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കൻ നാവികസേന അവരുടെ മത്സ്യബന്ധന ബോട്ടിനൊപ്പം മൽസ്യതൊഴിലാളികളെയുംഅറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ശ്രീലങ്കൻ നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.
മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങൾ ലംഘിച്ച് ശ്രീലങ്കൻ നാവികസേന ഇത്തരം അറസ്റ്റുകളിൽ ഏർപ്പെടുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിക്കുകയും അത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ വലിയ ഭീതിയും പരിഭ്രാന്തിയും ഉണ്ടാക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിൽ കുറിച്ചു.
ഈ ആറ് മത്സ്യത്തൊഴിലാളികളെ കൂടാതെ 39 മത്സ്യത്തൊഴിലാളികളും 137 ബോട്ടുകളും ശ്രീലങ്കയിൽ ഇതിനകം തടവിലുണ്ട്.
അതിനാൽ, കേന്ദ്ര വിദേശകാര്യ മന്ത്രി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ശ്രീലങ്കയുടെ കൈവശമുള്ള 45 മത്സ്യത്തൊഴിലാളികളെയും 138 മത്സ്യബന്ധന ബോട്ടുകളെയും ഉടൻ വിട്ടുകിട്ടാൻ ആവശ്യമായ നയതന്ത്ര നടപടികൾ സ്വീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.