ബെംഗളൂരു : കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടായ വർധന കണക്കിലെടുത്ത് ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പനി പരിശോധന നിര്‍ബന്ധമാക്കി.
കുടകില്‍ കണ്ണൂര്‍, വയനാട് ജില്ല അതിര്‍ത്തികളിലും ദക്ഷിണ കന്നഡ ജില്ലയില്‍ തലപ്പാടി അടക്കം കാസര്‍കോട് ജില്ല അതിര്‍ത്തികളിലുമാണ് പരിശോധന നടത്തുന്നത് .
എന്നാൽ കോവിഡിന്റെ പേരില്‍ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
അതിനിടെ, കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി.
അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.
എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകളില്‍ വര്‍ധനവുള്ളത്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്കി.
മരണ കണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു.
അതേസമയം കേരളത്തിലുള്ള ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം ശക്തമാക്കിയിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായും രോഗ വ്യാപനം തടയാനുമാണിതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.