ബെംഗളൂരു: വനിതാ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി സഹപ്രവര്‍ത്തകര്‍.
കലബുറഗി സിറ്റി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോള്‍ റെക്കോഡാണ് സഹപ്രവർത്തകരായ രണ്ടുപോലീസുകാരാണ് മോഷണ കേസ് പ്രതികൾക്ക് ചോർത്തി നൽകിയത്.
മോഷണക്കേസുകളില്‍ പ്രതിയായ മഹേഷ് എന്ന യുവാവിനാണ് ഈ ഫോണ്‍ കോള്‍ റെക്കോഡുകള്‍ ഇവര്‍ കൈമാറിയത്.
പിന്നീട് ഈ റെക്കോഡുകൾ മഹേഷ് വനിതാ കോണ്‍സ്റ്റബിളിന്റെ പ്രതിശ്രുത വരന് അയച്ചയോടെ ഇവരുടെ വിവാഹം മുടങ്ങി.
ഇതോടെയാണ് തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന വിവരം കോണ്‍സ്റ്റബിളിന് മനസ്സിലായത്. തുടര്‍ന്ന് ഉന്നതതോദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ചേതന്‍ കുമാര്‍ അറിയിച്ചു.
സ്റ്റേഷനിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോള്‍ റെക്കോഡുകള്‍ ശേഖരിക്കാനുള്ള ഫോണ്‍ നമ്പറുകളുടെ കൂട്ടത്തില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ നമ്പറും ഉള്‍പ്പെടുത്തിയാണ് സഹപ്രവര്‍ത്തകര്‍ ഇവരുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതി നേടിയതെന്നാണ് വിവരം.
നേരത്തേ മഹേഷ് കോണ്‍സ്റ്റബിളിനോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു.
ഇത് നിഷേധിച്ചതിന്റെ പ്രതികാരമായാണ് ഇവരുടെ ഫോണ്‍ കോളുകള്‍ മറ്റുപോലീസുകാരുടെ സഹായത്തോടെ ചോര്‍ത്തി പ്രതിശ്രുതവരന് അയച്ചതെന്നാണ് സൂചന.
ചില കോളുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഏതാനും ഭാഗങ്ങളാണ് മഹേഷ് വനിതാകോണ്‍സ്റ്റബിളിന്റെ പ്രതിശ്രുത വരന് അയച്ചത്.