ചെന്നൈ : സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ വീണ്ടും കനത്തമഴമഴ കനത്തു.
മൂന്നാഴ്ച മുമ്പ് പെയ്ത കനത്ത മഴയിൽ വെള്ളപ്പൊക്കത്തിന് കാരണമായ തിരുനെൽവേലി, തൂത്തുക്കുടി, വിരുദുനഗർ, തെങ്കാശി ജില്ലകളിലാണ് വീണ്ടും മഴ ശക്തമായത്.
പലഗ്രാമങ്ങളും വെള്ളം കയറി ഒറ്റപ്പെട്ടതിനാൽ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.
തൂത്തുക്കുടി ജില്ലയിൽ പലയിടങ്ങളിലും കനത്തമഴ പെയ്തു.
ഇതേത്തുടർന്ന് വെള്ളം കയറിയ ഭാഗങ്ങളിൽ മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നദികളിലേക്കും കനാലുകളിലേക്കും ഒഴുക്കി വിടാൻ തുടങ്ങി.
പശ്ചിമഘട്ടത്തിലും സമീപ ജില്ലകളിലും ശക്തമായ മഴയെ തുടർന്ന് തിരുനെൽവേലിയിലെ താമരഭരണി നദിയിലൂടെ ഒന്നരലക്ഷം ഘനയടി വെള്ളമാണ് സെക്കൻഡിൽ ഒഴുകിപ്പോകുന്നത്.
കരയോരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി.
ശക്തമായ ഒഴുക്കിൽ വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ നടപടി തുടങ്ങി.
റവന്യു അധികൃതർ സ്ഥിതി നിരീക്ഷിച്ച് വരുകയാണ്.
വിരുദുനഗർ ജില്ലയിൽ ശ്രീവില്ലിപുത്തൂർ, രാജപാളയം, കൃഷ്ണൻകോവിൽ, മഹാരാജപുരം, ശിവകാശി എന്നിവിടങ്ങളിലും മഴ ശക്തിപ്പെട്ടു.
മൂന്നാഴ്ചമുമ്പ് വെള്ളം കയറിയ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട് തുടങ്ങി.
രാജപാളയം പ്രദേശത്തും വെള്ളംകയറി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
എന്നാൽ ചൊവ്വാഴ്ച വൈകീട്ടോടെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലും തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും രൂപം കൊണ്ട ചക്രവാതച്ചുഴിയെ തുടർന്നാണ് കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്തിന്റെ പലജില്ലകളിലും ശക്തമായമഴ പെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.