ഡല്‍ഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കോടതി നിരീക്ഷണത്തില്‍ സര്‍വേ നടത്താന്‍ അനുമതി നല്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് സമുച്ചയത്തിന്റെ സര്‍വേ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് അലഹബാദ് ഹൈക്കോടതി അംഗീകരിച്ചിരുന്നു.
ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമം, 1991ല്‍ മതപരമായ സ്ഥലങ്ങളുടെ സ്വഭാവം മാറ്റുന്നത് തടയുന്ന നിയമപ്രകാരം സര്‍വേ നടത്താനുള്ള ഹര്‍ജി തള്ളണമെന്നാണ് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2023 ഡിസംബര്‍ 14ലെ ഉത്തരവാണ് സ്റ്റേ ചെയ്തത്.
ഹൈക്കോടതി നൽകിയ അനുമതിക്കെതിരെ മുസ്ലീം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വിധി.
ഈ കേസില്‍ ഹൈക്കോടതിയില്‍ വാദം തുടരുമെന്നും എന്നാല്‍ സര്‍വേ നടത്താന്‍ കോടതി കമ്മീഷണറെ നിയമിക്കുന്നതിന് ഇടക്കാല സ്റ്റേ ഉണ്ടാകുമെന്നും മുസ്ലീം പക്ഷത്തിന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
ഹിന്ദു പക്ഷം നല്കിയ അപേക്ഷയില്‍ വ്യക്തതയില്ലെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.