ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ഒരു കാർഷികോത്സവമാണ് കമ്പള.
നവംബർ 25, 26 തീയതികളിൽ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന കമ്പള മത്സരത്തിന് 145 മീറ്ററിനു പകരം 155 മീറ്റർ നീളമുള്ള ഏറ്റവും നീളമേറിയ ട്രാക്ക് ആണ് ഉണ്ടാകുക എന്ന് പുത്തൂർ എംഎൽഎയും ബെംഗളൂരു കമ്പള കമ്മിറ്റി പ്രസിഡന്റുമായ അശോക് കുമാർ റായി പറഞ്ഞു.
പ്രാദേശക തുളു ഭൂവുടമകളാണ് പ്രധാനമായും കമ്പള പോത്തോട്ടമത്സരം സ്പോൺസർ ചെയ്യുന്നത്.
ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ ആദ്യമായി നടക്കുന്ന കമ്പളയിൽ പങ്കെടുക്കാൻ 116 കമ്പള പോത്തുകളുടെ ഉടമകൾ തങ്ങളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രസ് ക്ലബ്ബിൽ നടത്തിയ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാന തലസ്ഥാനത്ത് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിക്ക് എട്ട് ലക്ഷത്തിലധികം ആളുകൾ സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. മത്സരത്തിലെ വിജയിക്ക് 1.50 ലക്ഷം രൂപ സമ്മാനമായി നൽകും.
പരിപാടിയിൽ കുറഞ്ഞത് 125 ജോഡി പോത്തുകളെങ്കിലും പങ്കെടുക്കണമെന്നാണ് സമിതിയുടെ പ്രതീക്ഷയെന്നും റായ് പറഞ്ഞു.
പോത്തുകളുടെ ഉടമകൾക്ക് ഗതാഗതച്ചെലവായി 50,000 രൂപ വീതം നൽകും. കൂടാതെ പരിപാടിയിൽ ദക്ഷിണ കന്നഡയിലെ പരമ്പരാഗത പലഹാരങ്ങൾ പ്രദർശിപ്പിക്കുന്ന നിരവധി സ്റ്റാളുകൾ വേദിയിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ കമ്പള ട്രാക്കിന്റെ പേര് ദിവസങ്ങൾക്കകം അന്തിമമാക്കും.
കമ്പള പരിപാടിയിൽ നിന്നുള്ള വരുമാനം ബംഗളൂരുവിലെ തുളുഭവൻ നിർമാണത്തിനായാണ് ചെലവഴിക്കുക. ഇതിനായി ഒരേക്കർ ഭൂമി അനുവദിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും റായ് പറഞ്ഞു.