ബെംഗളൂരു: കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗംഗാവതി ടൗണിൽ ‘ജയ് ശ്രീറാം’ വിളിക്കണമെന്ന് ആവശ്യപ്പെട്ട് 62 കാരനായ കാഴ്ച വൈകല്യമുള്ള മുസ്ലീം വയോധികനെ അക്രമികൾ ആക്രമിച്ചതായി പരാതി.
ബൈക്കിലെത്തിയ ഏതാനും അക്രമികൾ വയോധികനെ നിർബന്ധിച്ച് ബൈക്കിൽ കയറ്റുകയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തതായാണ് ഇരയായ ഹുസൈൻ സാബ് ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
നവംബർ 25 ന് അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് ഹുസൈൻ സാബ് പറയുന്നത്. അക്രമികളിൽ ഭൂരിഭാഗവും യുവാക്കൾ ആയിരുന്നുവെന്നും ഹുസൈനെ ആക്രമിച്ച ശേഷം അക്രമികൾ അദ്ദേഹത്തിന്റെ പണം തട്ടിയെടുത്ത് താടി കത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ അയൽപക്കത്തുള്ള ആട്ടിടയന്മാരാണ് എന്നെ രക്ഷിച്ചത് എന്നും പരാതിയിൽ പറയുന്നു.
അദ്ദേഹത്തിന്റെ മുതുകിൽ പോറലുകളും മുഖത്ത് മറ്റ് മുറിവുകളും ഉണ്ടെങ്കിലും, കുപ്പികൊണ്ട് ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളില്ലന്നും സാമുദായിക കാരണങ്ങളേക്കാൾ പണത്തിനുവേണ്ടിയുള്ള ആക്രമണമായാണ് ഇത് കണക്കാക്കുന്നതെന്നും കോപ്പൽ പോലീസ് സൂപ്രണ്ട് യശോധ വന്റഗോഡി പറഞ്ഞു അതേസമയം അന്വേഷണം പുരോഗമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു