തെൽ അവീവ്: മൂന്നു മാസം പിന്നിട്ടിട്ടും ഗസ്സ യുദ്ധത്തിൽ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ വലയുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തലവേദനയായി യുദ്ധകാല സർക്കാറിൽ ഭിന്നതയും രൂക്ഷമാകുന്നു.
അതേസമയം, യുദ്ധസമയത്തെ നെതന്യാഹുവിന്റെ പ്രവർത്തനത്തിൽ ഭൂരിഭാഗം ഇസ്രായേലികളും അസംതൃപ്തരാണെന്ന പുതിയ സർവേ റിപ്പോർട്ട് പുറത്തുവന്നു.
ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റ് കോർപറേഷൻ നടത്തിയ സർവേയിൽ പങ്കെടുത്ത 64 ശതമാനം പേരും നെതന്യാഹുവിന്റെ പ്രവർത്തനം മികച്ചതല്ലെന്നാണ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗം നാഷനൽ യൂനിറ്റി പാർട്ടിയിലെ മൂന്നു മന്ത്രിമാർ ബഹിഷ്കരിച്ചു. മുൻപ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് ഉൾപ്പെടെയുള്ളവരാണ് ബഹിഷ്കരിച്ചത്.
നെതന്യാഹുവിന്റെ സഖ്യസർക്കാറിൽ ബെന്നിയുടെ നാഷനൽ യൂനിറ്റി പാർട്ടിയില്ലെങ്കിലും യുദ്ധകാല സർക്കാരിൽ അവർ അംഗമാണ്.
ഐ.ഡി.എഫ് മേധാവി ഹെർസി ഹലേവിയും തീവ്രവലതുപക്ഷ മന്ത്രിമാരും തമ്മിൽ നേരത്തെ നിലനിൽക്കുന്ന അഭിപ്രായഭിന്നതയാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് എത്തിയത്.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിലെ സൈനിക, സുരക്ഷ വീഴ്ചകളിൽ ഹലേവി പ്രഖ്യാപിച്ച അന്വേഷണമാണ് തീവ്രവലതുപക്ഷക്കാരനായ ദേശസുരക്ഷ വകുപ്പ് മന്ത്രി ഇതമർ ബെൻഗ്വിർ ഉൾപ്പെടെ മന്ത്രിമാരെ ചൊടിപ്പിച്ചത്.