ചെന്നൈ : സംസ്ഥാനം സ്ഥലമേറ്റടുത്ത് നൽകാത്തതിനെത്തുടർന്ന് താംബരത്തുനിന്ന് ചെങ്കൽപ്പെട്ടിലേക്കുള്ള റെയിൽവേ നാലാം പാതയുടെ നിർമാണം ഇനിയും ആരംഭിച്ചില്ല. കൂടുതൽ സബർബൻ തീവണ്ടികൾ ഓടിക്കാനായാണ് റെയിൽവേ നാലാം പാതയ്ക്കായി ദക്ഷിണ റെയിൽവേ അധികൃതർ വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കി റെയിൽവേ ബോർഡിന് അയച്ചത്.
31 കിലോമീറ്റർ നീളത്തിലുള്ള നിർദിഷ്ട റെയിൽവേ പാതയ്ക്കായി 20 കിലോമീറ്റർ ദൂരത്തിൽ സ്ഥലമേറ്റെടുക്കേണ്ട ആവശ്യമില്ല. റെയിൽവേയുടെ സ്ഥലം നിലവിലുള്ള മൂന്നാം പാതയ്ക്ക് സമാന്തരമായുണ്ട്. എന്നാൽ ബാക്കി വരുന്ന പത്ത് കിലോമീറ്റർ ദൂരത്തിൽ പാത നിർമിക്കാൻ റെയിൽവേയുടെ ഉടമസ്ഥതയിൽ സ്ഥലമില്ല. സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുത്ത് നൽകണം. സംസ്ഥാന സർക്കാർ അതിനായുള്ള നടപടി ക്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. നാലാം പാത നിർമിച്ച് ഈപാതയിൽ കൂടുതൽ സബർബൻ തീവണ്ടി സർവീസ് ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമായി വരുകയാണ്.
താംബരം-ചെങ്കൽപ്പെട്ട് റൂട്ടിൽ 30 മിനിറ്റ് കൂടുമ്പോഴാണ് സബർബൻ തീവണ്ടി സർവീസ് നടത്തുന്നത്. ചെങ്കൽപ്പെട്ട്-താംബരം-ബീച്ച് റൂട്ടിൽ രാവിലെ എട്ട് മുതൽ 11 വരെയും വൈകീട്ട് നാല് മുതൽ രാത്രി പത്ത് വരെയും സബർബൻ തീവണ്ടികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസവും ഈ റൂട്ടിൽ അഞ്ച് ലക്ഷത്തോളം പേർ യാത്ര ചെയ്യുന്നുണ്ട്.