ചെന്നൈ : അഹിന്ദുക്കളെ പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മതവിവേചനമല്ലെന്നും മുരുകഭക്തരാണെന്ന് രേഖാമൂലം സ്വയംസാക്ഷ്യപ്പെടുത്തിയാൽ മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നും മദ്രാസ് ഹൈക്കോടതി.
പളനിമലയിലേക്കുള്ള പ്രവേശനടിക്കറ്റുമായി വിനോദസഞ്ചാരികൾ ക്ഷേത്രത്തിലെത്തുന്നത് ചൂണ്ടിക്കാട്ടി ഭക്തനായ ഡി. സെന്തിൽകുമാർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എസ്. ശ്രീമതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വീണ്ടും സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വിനോദസഞ്ചാരികൾക്കുള്ള ടിക്കറ്റെടുത്ത് വരുന്നവരെ ക്ഷേത്രകവാടത്തിന് മുന്നിലുള്ള കൊടിമരത്തിന് അടുത്തുവരെ മാത്രമേ അനുവദിക്കാൻപാടുള്ളൂ.
ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ല. ക്ഷേത്രത്തിലെ വാസ്തുശില്പങ്ങളുടെ ചാരുത ഇഷ്ടപ്പെട്ട് വരുന്നവരാണെങ്കിലും അഹിന്ദുക്കളെ ക്ഷേത്രത്തിലുനുള്ളിലേക്ക് അനുവദിക്കേണ്ടകാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
മുരുകഭക്തരിൽ ഹിന്ദുക്കൾ മാത്രമല്ല, അഹിന്ദുക്കളുമുണ്ടാകുമെന്നും അതിനാൽ അവരുടെ പ്രവേശനം പൂർണമായും നിരോധിക്കാൻ പാടില്ലെന്നും എതിർസത്യവാങ്മൂലത്തിൽ തമിഴ്‌നാട് സർക്കാർ അഭിപ്രായപ്പെട്ടു.
തമിഴ്‌നാട് ക്ഷേത്രപ്രവേശന അംഗീകാര നിയമപ്രകാരം ശ്രീകോവിൽമാത്രമാണ് ആരാധനാസ്ഥലമെന്നും ബാക്കിയുള്ള ഭാഗങ്ങളിൽ പ്രവേശനം നിരോധിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.
എന്നാൽ ഭക്തരല്ലാത്തവർക്ക് പ്രവേശനംവിലക്കുന്നത് മതവികാരത്തിനെതിരായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി, അഹിന്ദുക്കളെ അനുവദിക്കണമെന്ന സർക്കാർവാദം കോടതി തള്ളി.
തുടർന്ന് കൊടിമരംവരെ അഹിന്ദുക്കൾക്ക് പ്രവേശനം പരിമിതപ്പെടുത്താനും മധുരമീനാക്ഷി ക്ഷേത്രത്തിലെ പോലെ സാക്ഷ്യപത്രം സ്വീകരിച്ചതിനുശേഷം ദർശനത്തിന് അനുമതി നൽകാനും ഉത്തരവിടുകയായിരുന്നു.