ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ ഡി.എം.കെ.യ്ക്കും ബി.ജെ.പി.ക്കും അഭിമാനപ്പോരാട്ടം.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും കർണാടക മുൻ ഐ.പി.എസ്. ഓഫീസറുമായ കെ. അണ്ണാമലൈയ്ക്ക് കോയമ്പത്തൂരിൽ ഏറെ വിജയപ്രതീക്ഷയുണ്ട്.
തോൽക്കേണ്ടിവന്നാൽ അദ്ദേഹത്തിനും പാർട്ടിക്കും വലിയ അഭിമാനക്ഷതമാകും. ഭരണകക്ഷിയായ ഡി.എം.കെ.യ്ക്കും കോയമ്പത്തൂർ അഭിമാനപ്രശ്നമാണ്.
2019 തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യകക്ഷിയായ സി.പി.എം. വിജയിച്ച ഇടമാണ് കോയമ്പത്തൂർ.
എന്നാൽ, ഇത്തവണ സി.പി.എമ്മിന് ദിണ്ടിഗൽ സീറ്റുനൽകി ഡി.എം.കെ. കോയമ്പത്തൂരിൽ മുൻമേയർ ഗണപതി രാജ്കുമാറിനെ കളത്തിലിറക്കി.
അണ്ണാമലൈ സ്ഥാനാർഥിയായി എത്തുമെന്ന സൂചനയെത്തുടർന്ന് ഡി.എം.കെ. സ്വന്തം സ്ഥാനാർഥിയെ ഇറക്കുകയായിരുന്നു.
അതേസമയം, അണ്ണാ ഡി.എം.കെ. സ്ഥാനാർഥി സിങ്കൈ രാമചന്ദ്രനും ജനകീയനാണ്.
പാർട്ടിയുടെ ഐ.ടി. വിഭാഗം മേധാവിയായി പ്രവർത്തിച്ചയാളാണ് അദ്ദേഹം.
യുവജനങ്ങളുടെ വോട്ടുകളിലാണ് അണ്ണാമലൈ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത്.
അതേസമയം, ഭരണകക്ഷി എന്ന നിലയിലുള്ള കോയമ്പത്തൂരിലെ വികസനം വോട്ടാക്കിമാറ്റാനാണ് ഡി.എം.കെ.യുടെ ശ്രമം.
അണ്ണാമലൈയ്ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖനേതാക്കൾ പ്രചാരണത്തിൽ സജീവമായത് ബി.ജെ.പി. നേട്ടമായി കാണുന്നു.
ഇതിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും സജീവമായി രംഗത്തിറങ്ങി.
വരുംദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും കോയമ്പത്തൂരിൽ പ്രചാരണത്തിനെത്തും.