ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച ആൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000 രൂപവീതം നൽകുന്ന ‘തമിഴ് പുതൽവൻ’ പദ്ധതിക്ക് തമിഴ്നാട്ടിൽ അടുത്തമാസം തുടക്കമാവും.
മൂന്നുലക്ഷം കുട്ടികൾക്ക് പ്രയോജനംചെയ്യുന്ന പദ്ധതിക്കായി ഈ വർഷത്തേക്ക് 360 കോടി രൂപയാണ് നീക്കിവെച്ചത്.
ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന പെൺകുട്ടികൾക്ക് സാമ്പത്തികസഹായം നൽകുന്നതിന് ആവിഷ്കരിച്ച ‘പുതുമൈ പെൺ’ പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് ആൺകുട്ടികൾക്കുവേണ്ടി ‘തമിഴ് പുതൽവൻ’ പദ്ധതി ആവിഷ്കരിച്ചത്.
ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ജൂൺമാസത്തിൽ തുടക്കമാവുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവദാസ് മീണ അറിയിച്ചു.
പന്ത്രണ്ടാംക്ലാസു കഴിഞ്ഞ കുട്ടികൾക്ക് മാർഗനിർദേശം നൽകുന്നതിനുള്ള ‘കല്ലൂരി കനവ്’ പദ്ധതിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
സർക്കാർസ്കൂളിൽ ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിച്ച ആൺകുട്ടികൾ അംഗീകൃതസ്ഥാപനങ്ങളിൽ ബിരുദത്തിനോ പ്രൊഫഷണൽ കോഴ്സുകൾക്കോ ചേരുമ്പോഴാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
പഠനച്ചെലവിലേക്കായി കുട്ടികളുടെ അക്കൗണ്ടിൽ പ്രതിമാസം ആയിരം രൂപവീതം ലഭിക്കും.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കും ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാന സർക്കാർ 2022-ൽ തുടങ്ങിയ ‘പുതുമൈ പെൺ’ പദ്ധതിയുടെ വിജയമാണ് ആൺകുട്ടികൾക്കുവേണ്ടിയും സമാനപദ്ധതി തുടങ്ങാനുള്ള പ്രേരണ.
സർക്കാർ സ്കൂളുകളിൽ ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിച്ച പെൺകുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനു ചേരുമ്പോൾ പ്രതിമാസം 1,000 രൂപ ലഭിക്കുന്നതാണ് ‘പുതുമൈ പെൺ’ പദ്ധതി.
കഴിഞ്ഞവർഷം 2,73,000 പെൺകുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്. കോളേജുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കാനും ഇത് വഴിയൊരുക്കി.