ചെന്നൈ മെട്രോയില്‍ ഏപ്രിലിൽ മാത്രം 6 ലക്ഷം യാത്രക്കാർ കുറഞ്ഞതായി കണക്കുകൾ

0 0
Read Time:4 Minute, 15 Second

ചെന്നൈ: ഏപ്രിൽ മാസത്തിൽ മാത്രം ചെന്നൈ മെട്രോയ്ക്ക് നഷ്ടം 5.94 ലക്ഷം യാത്രക്കാരെയാണ്. ഇത് രണ്ടാംതവണയാണ് ചെന്നൈ മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവ് വരുന്നത്.

കഴിഞ്ഞവർഷം നവംബർ മാസത്തിൽ തൊട്ടുമുമ്പത്തെ മാസത്തെക്കാൾ അഞ്ചര ലക്ഷത്തോളം പേരുടെ കുറവ് റൈഡർഷിപ്പിൽ ഉണ്ടായിരുന്നു.

കിലമ്പാക്കം ബസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയതായിരുന്നു അന്ന് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചത്.

2024 മാർച്ച് മാസത്തിൽ 86.82 ലക്ഷം പേരാണ് ചെന്നൈ മെട്രോ ഉപയോഗിച്ചത്. ഏപ്രിൽ മാസത്തിൽ പക്ഷെ ഇത് 80.87 ലക്ഷമായി ചുരുങ്ങി.

എംകെ സ്റ്റാലിൻ അധികാരത്തിൽ വന്നതിനു ശേഷം പണി പൂര്‍ത്തീകരിച്ച കിലമ്പാക്കം ബസ് സ്റ്റേഷനില്‍ നിന്നാണ് ഇപ്പോൾ ചെന്നൈയിൽ നിന്നുള്ള ഭൂരിഭാഗം ബസ്സുകളും യാത്ര തുടങ്ങുന്നത്.

യാത്രകൾ അവസാനിക്കുന്നതും ഇവിടെത്തന്നെ. പഴയ കോയമ്പേട് ബസ് സ്റ്റേഷനിൽ ഇപ്പോൾ ആളുകളില്ല. ഇക്കാരണത്താൽ ഈ ബസ് സ്റ്റേഷന് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനിലും ആളുകളില്ലാത്ത സ്ഥിതിയാണ്.

കിലമ്പാക്കം ബസ് സ്റ്റേഷൻ തുടങ്ങിയതു തന്നെയാണ് റൈഡർഷിപ്പ് കുറഞ്ഞതിന് മെട്രോ അധികാരികൾക്ക് പറയാനുള്ള പ്രധാന കാരണം.

ദി ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചെന്നൈ മെട്രോ അധികൃതരുടെ ഔദ്യോഗികഭാഷ്യം ഇങ്ങനെയാണ്: “യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കോയമ്പേടിലെ എംജിആർ ബസ് ടെർമിനസിൽ നിന്ന് കിലമ്പാക്കത്തെ കലൈഞ്ജർ സെന്റിനറി ബസ് ടെർമിനസിലേക്ക് യാത്രക്കാർ മാറിയതാണ്.

ഞങ്ങൾ കണക്കുകൾ പരിശോധിച്ചപ്പോൾ കോയമ്പേടിലെ സിഎംബിടി മെട്രോ സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണത്തിൽ ദിവസം ആറായിരത്തോളം പേരുടെ കുറവുണ്ടായിട്ടുണ്ട്.

ഇതിനു പുറമെ വേനലവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടിയതും ഒരു കാരണമായിരിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.

പല വർക്കിങ് പ്രൊഫഷണലുകളും ഈ കാലയളവിൽ കുടുംബത്തോടൊപ്പം യാത്രകൾ പോയിരിക്കാം. ഓഫീസിൽ പോകുന്നവരും വിദ്യാർത്ഥികളുമാണ് ചെന്നൈ മെട്രോയുടെ യാത്രക്കാരിൽ വലിയൊരു ഭാഗവും.

” യാത്രക്കാരുടെ എണ്ണം കുറയുന്നതിന് മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും സിഎംആർഎൽ പറയുന്നു.

393.74 കോടി രൂപ ചെലവിട്ട് 88.52 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബസ് സ്റ്റേഷനാണ് കിലമ്പാക്കം ബസ് ടെർമിനസ്.

ദിണ്ടിഗൽ, കന്യാകുമാരി, മധുരൈ, തൂത്തുക്കുടി, തിരിച്ചിറപ്പള്ളി, തിരുനെൽവേലി, കൂടല്ലൂർ, പോണ്ടിച്ചേരി, ചെങ്കോട്ടൈ, കുംബക്കോണം, തഞ്ചാവൂർ തുടങ്ങിയ തെക്കൻ ജില്ലകളിലേക്ക് കിലമ്പാക്കത്തു നിന്നാണ് ബസ്സ് കിട്ടുക.

ദിവസവും 2,310 ബസ്സുകൾ ഈ ബസ സ്റ്റേഷനിൽ നിന്ന് സർവ്വീസ് നടത്തുന്നു. ബസ് ഷെൽട്ടറിൽ ഒരേസമയം 60 ബസ്സുകൾ പാർക്ക് ചെയ്യാനാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts