ചെന്നൈ : തമിഴ്നാട്ടിൽ എൻജിനീയറിങ് പ്രവേശന നടപടി ആരംഭിച്ച് പത്തുദിവസത്തിനകം അപേക്ഷിച്ചത് ഒന്നരലക്ഷത്തിലധികം വിദ്യാർഥികൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് അപേക്ഷകരിൽ റെക്കോഡ് വർധനവാണ് ഇത്തവണയുണ്ടായത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 70,000 വിദ്യാർഥികൾ മാത്രമാണ് അപേക്ഷിച്ചിരുന്നത്.
നിർമിത ബുദ്ധി(എ.ഐ.), ഡേറ്റാസയൻസ്, മെഷീൻ ലേണിങ് എന്നിവയിൽ സ്പെഷ്യലൈസേഷനുള്ള എൻജിനിയറിങ് കോഴ്സുകളിലേക്കാണ് ഇത്തവണ കൂടുതൽ അപേക്ഷ ലഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
ഏതാനും വർഷംമുമ്പുവരെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് (ഇ.ഇ.ഇ.), സിവിൽ എൻജിനിയറിങ് തുടങ്ങിയവയോടായിരുന്നു വിദ്യാർഥികൾക്ക് കൂടുതൽ താത്പര്യമുണ്ടായിരുന്നത്.
എന്നാൽ മികച്ച തൊഴിൽ സാധ്യതകളും ഉയർന്ന ശമ്പളവും നിർമിതബുദ്ധിയും ഡേറ്റാസയൻസും പഠിച്ചാൽ ലഭിക്കുമെന്നു വിദ്യാർഥികൾ തിരിച്ചറിയുന്നുണ്ട്.
എ.ഐ.യോ ഡേറ്റാ സയൻസോ, മെഷീൻ ലേണിങോ സ്പെഷ്യലൈസേഷനുള്ള പുതിയ ബി.ടെക് ബിരുദം നേടുന്നവർക്ക് പ്രതിവർഷം ചുരുങ്ങിയത് അഞ്ചു മുതൽ പത്തുലക്ഷംവരെ വേതനം ലഭിക്കുന്നുണ്ട്.
മൂന്നുമുതൽ അഞ്ചു വർഷംവരെ പ്രവൃത്തി പരിചയമുണ്ടായാൽ ശമ്പളം പ്രതിവർഷം 15 ലക്ഷംമുതൽ 25 ലക്ഷംരൂപവരെ പ്രതീക്ഷിക്കാമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിൽ സ്ഥാപനങ്ങൾ പറയുന്നു.
എൻജിനിയറിങ് കോളേജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ സെപ്റ്റംബറിനകം പൂർത്തിയാക്കണമെന്നാണ് യു.ജി.സി.യുടെയും എ.ഐ.സി.ടി.ഇ.യുടെയും നിർദേശം.