ചെന്നൈ : റോഡരികിലുള്ള പൊതുടാപ്പിൽ നിന്ന് വെള്ളം ശേഖരിച്ചു കൊണ്ടിരിക്കെ കാറിടിച്ചു മൂന്നു സ്ത്രീകൾക്ക് ദാരുണാന്ത്യം.
തൂത്തുക്കുടി-തിരുച്ചെന്തൂർ ദേശീയപാതയിലെ തൂത്തുക്കുടി മുക്കാണിയിൽ നടന്ന അപകടത്തിൽ പ്രദേശവാസികളായ പാർവതി (40), ശാന്തി (45), അമരാവതി (50) എന്നിവരാണ് മരിച്ചത്.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ടാപ്പിനുസമീപംനിന്ന സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇവർക്കൊപ്പമുള്ള ഷൺമുഖതായി (49)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ച പെരുങ്കുളം സ്വദേശി മണികണ്ഠനെ (27) അറസ്റ്റുചെയ്തു.
മണികണ്ഠൻ െബംഗളൂരുവിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് കാറിൽ വരുമ്പോഴാണ് സംഭവം. സംഭവത്തെത്തുടർന്ന് മരിച്ച സ്ത്രീകളുടെ ബന്ധുക്കൾ റോഡ് ഉപരോധിച്ചു.
സ്ത്രീകളുടെ മരണത്തിൽ അനുശോചനമറിയിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇവരുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പരിക്കേറ്റ ഷൺമുഖതായിക്ക് ലക്ഷംരൂപ സഹായധനമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു.