ചെന്നൈ : നഗരത്തിനുസമീപത്തെ പഴവേർക്കാട് മേഖലയിലെ മീൻപിടിത്തക്കാരുടെ വലകൾ കത്തിനശിച്ചു.
ബോട്ടുകൾക്ക് സമീപം കെട്ടിവെച്ചിരുന്ന വലകളാണ് നശിച്ചത്. വലകൾക്ക് ഒരു കോടിരൂപ വിലവരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ ഒരുവർഷത്തിനിടെ നാലാംതവണയാണ് വലകൾ കത്തുന്നതെന്നും ഇതിൽ ദൂരൂഹതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
പഴവേർക്കാടിന് സമീപമുള്ള കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു.
ചരിത്രപ്രധാന്യമുള്ള പഴവേർക്കാട് പ്രദേശവും മറ്റ് സമീപ പ്രദേശങ്ങളും കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനായി ഏറ്റെടുക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു.
തീരുമാനത്തിൽ മത്സ്യത്തൊഴിലാളികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പഴവേർക്കാടും സമീപപ്രദേശങ്ങളെയും പരിസ്ഥിതിസംരക്ഷണ മേഖലയായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സമരം നടത്തിയിരുന്നു.
സമരം നടത്തിയശേഷമാണ് വലകൾ കത്തിക്കുന്നത് തുടരുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.