ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വണ്ണിയർ സമുദായത്തിന് നിലവിൽ 10.5 ശതമാനത്തിൽ കൂടുതൽ പ്രാതിനിധ്യമുണ്ടെന്ന് വിവരാവകാശ രേഖ.
10.5 ശതമാനം വണ്ണിയർ സംവരണത്തിനായി പാട്ടാളി മക്കൾ കക്ഷി (പി.എം.കെ.) പ്രക്ഷോഭത്തിനൊരുങ്ങുമ്പോഴാണ് ഈ കണക്ക് പുറത്തുവരുന്നത്. എന്നാൽ, കണക്ക് അപൂർണവും വളച്ചൊടിച്ചതുമാണെന്ന് പി.എം.കെ. നേതാക്കൾ കുറ്റപ്പെടുത്തി.
സർക്കാരിന്റെ രേഖയനുസരിച്ച് 2018 നും 2022-നും ഇടയിൽ എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചവരിൽ 11. 4ശതമാനം പേർ വണ്ണിയർ സമുദായത്തിൽനിന്നാണ്.
മെഡിക്കൽ പി.ജി. കോഴ്സുകളിൽ ഇത് 13.5 ശതമാനമാണ്. 2012-നും 2022-നും ഇടയിൽ തമിഴ്നാട് പി.എസ്.സി.യുടെ ഗ്രൂപ്പ്-4 നിയമനം ലഭിച്ചവരിൽ 11.4 ശതമാനം പേർ വണ്ണിയർ സമുദായത്തിൽനിന്നുള്ളവരാണ്.
2013-നും 2022-നും ഇടയിൽ നടന്ന പോലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിൽ ഇത് 17 ശതമാനവും ഡെപ്യൂട്ടി കളകടർ നിയമനത്തിൽ 11.6 ശതമാനവുമാണ്. പി.ജി. അസിസ്റ്റന്റ് ടീച്ചർമാരായി നിയമനം ലഭിച്ചവരിൽ 17.5 ശതമാനം പേർ വണ്ണിയർ സമുദായക്കാരാണ്.
എന്നാൽ, തിരഞ്ഞെടുത്ത ഏതാനും തസ്തികളിലെ നിയമനത്തിന്റെ കണക്കുമാത്രമാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നതെന്ന് പി.എം.കെ. നേതാവ് എസ്. രാംദാസ് കുറ്റപ്പെടുത്തി.
മെഡിക്കൽ പ്രവേശനത്തിന്റെ കണക്കും പൂർണമല്ല. തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. 1989-നു ശേഷം സംസ്ഥാനത്തുനടന്ന മുഴുവൻ നിയമനങ്ങളുടെയും ജാതി തിരിച്ചുള്ള കണക്ക് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.