ചെന്നൈ : ഒരേസമയം ഒന്നിലധികം കോളേജുകളിൽ ജോലിചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകളിലെ ആയിരത്തോളം അധ്യാപകർ പുറത്താക്കൽ ഭീഷണിയിൽ.
നിയമങ്ങൾ ലംഘിച്ച സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്കെതിരേയും നടപടിയെടുക്കാൻ അണ്ണാ സർവകലാശാല തീരുമാനിച്ചു.
ചെന്നൈയിലെ അഴിമതിവിരുദ്ധ എൻ.ജി.ഒ. അരപ്പോർ ഇയക്കമാണ് എൻജിനിയറിങ് കോളേജുകളിലെ വൻ ക്രമക്കേടുകളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
വ്യാജ തിരിച്ചറിയൽരേഖകൾ ഉപയോഗിച്ച് പല അധ്യാപകരും ഒന്നിലധികം കോളേജുകളിൽ ഒരേസമയം ജോലിചെയ്യുന്നതായി സംഘടന ആരോപിച്ചു.
അന്വേഷണത്തിനായി അണ്ണാ സർവകലാശാല നിയോഗിച്ച സമിതി കുറ്റക്കാരായി കണ്ടെത്തിയ 295 സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്ക് കാരണംകാണിക്കൽ നോട്ടീസയച്ചു.
ശമ്പളപ്പട്ടികയിൽ വ്യാജ അധ്യാപകർ ഉള്ളതിനെക്കുറിച്ചുള്ള വിശദീകരണമാണ് നോട്ടീസിൽ പ്രധാനമായും ആവശ്യപ്പെട്ടത്.
അണ്ണാ സർവകാശാലയിൽ അഫിലിയേഷനുള്ള സ്വകാര്യ എൻജിനിയറിങ് കോളേജുകളിൽ 353 അധ്യാപകർ വ്യാജരേഖകൾ നൽകി ഒന്നിലധികം ഇടങ്ങളിൽ ഒരേസമയം പഠിപ്പിച്ചിരുന്നതായാണ് അരപ്പോർ ഇയക്കം വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ, അന്വേഷണത്തിൽ ഇതിന്റെ രണ്ടിരട്ടി അധ്യാപകർ ക്രമക്കേടു നടത്തിയെന്നാണ് വ്യക്തമായിരിക്കുന്നത്.
ഒരു കോളേജിലെ മുഴുവൻസമയ അധ്യാപകർക്ക് മറ്റൊരുകോളേജിൽ മുഴുവൻസമയം ജോലിചെയ്യാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) നിയമാവലിപ്രകാരം അനുവാദമില്ല.
അണ്ണാ സർവകലാശാല നിയോഗിച്ച സമിതി നടത്തിയ അന്വേഷണത്തിൽ ഒരു അധ്യാപകൻ ഒരേസമയം 32 കോളേജുകളിൽ ജോലിചെയ്തതായാണ് കണ്ടെത്തിയത്.
ഇത് കടുത്ത നിയമലംഘനവും വഞ്ചനയുമാണെന്ന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ വേൽരാജ് വ്യക്തമാക്കി.