സമ​ഗ്ര സിനിമാനയ സമിതിയിൽ മുകേഷ് തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ: ഷാജി എൻ. കരുൺ

0 0
Read Time:3 Minute, 6 Second

തിരുവനന്തപുരം: സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയില്‍ ലൈംഗികപീഡന ആരോപണം നേരിടുന്ന നടന്‍ മുകേഷ് തുടരണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാനായ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മേധാവി ഷാജി എന്‍. കരുണ്‍. സമഗ്ര സിനിമാനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായി നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവ് കൂട്ടായ സമീപനത്തിനും തീരുമാനത്തിനുമാണ്, ഒരു വ്യക്തിയുടെ കാര്യമല്ല, അദ്ദേഹം വ്യക്തമാക്കി.

ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നതാണ് കോണ്‍ക്ലേവ് എന്നാരോപിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവും (ഡബ്ല്യൂ.സി.സി.) പ്രതിപക്ഷവും കോണ്‍ക്ലേവില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നറിയിച്ചിരുന്നു. പക്ഷേ, നടിമാര്‍ ബഹിഷ്‌കരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍മാന്‍ പറഞ്ഞു. അവരെ വ്യക്തിപരമായി കണ്ട് സംസാരിക്കാന്‍ ശ്രമിക്കും. സമിതിയംഗമായ പദ്മപ്രിയ ഡബ്ല്യൂ.സി.സി. അംഗമാണല്ലോ. അവരോടു സംസാരിക്കാമല്ലോ, അദ്ദേഹം പറഞ്ഞു.

സമിതിയംഗങ്ങളില്‍ ഭൂരിഭാഗം പേരും തിരക്കിലായിരുന്നതാണ് നയത്തിന്റെ കരട് തയ്യാറാക്കുന്നതിലെ കാലതാമസത്തിനു കാരണമെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു. ഇക്കാലത്തിനിടെ മൂന്നോ നാലോ തവണ മാത്രമേ യോഗം ചേരാനായുള്ളൂ. സിനിമാ വ്യവസായത്തിന്റെ വിവധ മേഖലകളെക്കുറിച്ചുള്ള വിശദമായ ഡേറ്റാ ശേഖരണവും വൈകി. ഡേറ്റാ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സി ഈ മാസം അവസാനമോ അടുത്ത മാസം മധ്യത്തോടെയോ റിപ്പോര്‍ട്ടു നല്‍കും. ഡേറ്റ വിശകലനം ചെയ്തശേഷം സമഗ്രമായ കരട് തയ്യാറാക്കാനാവുമെന്നാണ് പ്രതീക്ഷ.

ദേശീയതലത്തില്‍ മാതൃകയാക്കാന്‍ പറ്റുന്ന റിപ്പോര്‍ട്ടാണ് മനസ്സിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ക്ലേവില്‍ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള വിദഗ്ധര്‍ സംബന്ധിക്കും. അത് നമ്മുടെ നാട്ടിലെ സിനിമാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നും ഷാജി എന്‍. കരുണ്‍ വ്യക്തമാക്കി.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts