ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ല മുഴുവൻ ഉൾപ്പെടുന്ന 195 താലൂക്കുകളിൽ വരൾച്ചബാധിതമായി പ്രഖ്യാപിച്ച് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു.
വരൾച്ച സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി 195 താലൂക്കുകളുടെ പട്ടിക അന്തിമമാക്കിയതിന് പിന്നാലെയാണ് ഉത്തരവ്.
161 താലൂക്കുകൾ ‘തീവ്ര’ വിഭാഗത്തിലും 34 ‘മിതമായ’ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുമുള്ളത്.
ബെംഗളൂരു ഈസ്റ്റ് താലൂക്കിൽ അതിരൂക്ഷമായ വരൾച്ചയും ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, യെലഹങ്ക, ആനേക്കൽ താലൂക്കുകളിൽ മിതമായ വരൾച്ചയുമാണ് റിപ്പോർട് ചെയ്തിട്ടുള്ളത്.
ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപൂർ, ഹോസ്കോട്ട്, നെലമംഗല എന്നിവയ്ക്കൊപ്പം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദേവനഹള്ളി താലൂക്കിലും കടുത്ത വരൾച്ചയുണ്ട്.
ഡിവൈസിഎം ഡികെ ശിവകുമാറിന്റെ കനകപുര താലൂക്കും കൊടും വരൾച്ച വിഭാഗത്തിലാണ്.
നിലവിലുള്ള വരൾച്ച മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന സർക്കാരിന്റെ അഭ്യർത്ഥനയ്ക്ക് കേന്ദ്രത്തിൽ നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വരൾച്ച ബാധിത താലൂക്കുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.