ചെന്നൈ : സംസ്ഥാന സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതിയിലൂടെ വിദ്യാർഥികളുടെ ഹാജർനില 95 ശതമാനം വരെ വർധിച്ചു.പ്രഭാതഭക്ഷണം കഴിക്കാനായി കുട്ടികൾ സമയത്തിന് മുമ്പായിത്തന്നെ സ്കൂളുകളിൽ എത്തുന്നുണ്ട്.എല്ലാ കുട്ടികളും ക്ഷീണം വിട്ട് ഉൻമേഷം പ്രകടിപ്പിക്കുന്നുണ്ടെന്നും വീടുകളിലും നല്ല ഭക്ഷണം ഒരുക്കാൻ രക്ഷിതാക്കളോട് അവർ ആവശ്യപ്പെടാൻ തുടങ്ങിയെന്നും ഇതേക്കുറിച്ചു പഠനം നടത്തിയ സംസ്ഥാന ആസൂത്രണക്കമ്മിഷൻ ചെയർമാൻ ജെ. ജയരഞ്ജൻ അറിയിച്ചു.
കുട്ടികളുടെ പോഷകാഹാര നിലവാരം കൃത്യമായി പഠിക്കുന്നുണ്ട്. സംസ്ഥാനത്ത് ഉടനീളമുള്ള സർക്കാർ ഡോക്ടർമാരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം കുട്ടികളെ ആരോഗ്യത്തെക്കുറിച്ചു പഠിക്കുകയും പോഷകാഹാര നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
സർക്കാരിന്റെ ‘ഇല്ലം തേടി കൽവി’ പദ്ധതിയും വൻ വിജയമാവുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.വീടുകളിലെത്തി പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന ‘മക്കളൈ തേടി മരുത്വം’ പദ്ധതിയും ലക്ഷക്കണക്കിനു ആളുകൾക്ക് ഉപകാരപ്രദമാകുന്നുണ്ടെന്നും ആസൂത്രണക്കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.
മരുന്നുകൾ വീടുകളിൽ എത്തിക്കുകയും തീർന്നാൽ എല്ലാ മാസവും വീണ്ടും നൽകുകയും ചെയ്യുന്നു. പുതുതായി 1.7 കോടി ജനങ്ങൾ പദ്ധതി പ്രയോജനപ്പെടുത്തി.നേരത്തേതന്നെ 3.7 കോടി പേർ ഇതിന്റെ ഗുണഭോക്താക്കളാണ്. സ്ത്രീകൾ, പിന്നാക്ക വിഭാഗത്തിലുള്ളവർ എന്നിവർക്കാണ് കൂടുതൽ ഉപകാരപ്പെടുന്നത്.
ഇപ്പോൾ സ്കാനിങ് ഉൾപ്പെടെ സൗകര്യങ്ങൾ വിപുലപ്പെടുത്തി. വായിലെ അർബുദം, ഗർഭാശയ അർബുദം, സ്തനാർബുദം എന്നിവയുടെ പരിശോധനയും ചികിത്സയും ഒരുക്കുന്നുണ്ട്.