ചെന്നൈ : അധികൃതരുടെ കണ്ണുവെട്ടിച്ച് നാല് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരർ ചെന്നൈ വിമാനത്താവളംവഴി അഹമ്മദാബാദിലേക്ക് പോയതിനെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നു.
കൊളംബോയിൽനിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഭീകരർ അഹമ്മദാബാദിലേക്കു പോകാനായി ഏഴുമണിക്കൂർ കാത്തിരുന്നു.
ശ്രീലങ്കയിൽനിന്ന് രാജ്യത്തേക്ക് ഐ.എസ്. തീവ്രവാദികൾ കടന്നുകയറാൻ സാധ്യതയുണ്ടെന്ന വിവരം ഇന്റലിജൻസ് ബ്യൂറോയ്ക്ക് നാലുദിവസംമുമ്പ് ലഭിച്ചിരുന്നു.
രാജ്യത്തെ വിമാനത്താവളങ്ങൾക്കും സംസ്ഥാന പോലീസ് മേധാവികൾക്കും വിവരം കൈമാറിയിരുന്നു.
എന്നിട്ടും കൊളംബോയിൽനിന്നെത്തിയ ഭീകരർ ഞായറാഴ്ച രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ ചെന്നൈ വിമാനത്താവളത്തിലുണ്ടായിരുന്നു.
ഇതിനിടയിൽ സംസ്ഥാന പോലീസിനോ വിമാനത്താവള അധികൃതർക്കോ ഐ.എസ്. ഭീകരരെ പിടികൂടാൻകഴിഞ്ഞില്ലെന്നതു സംബന്ധിച്ചാണ് ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നത്.
അഹമ്മദാബാദിലേക്കുപോയ നാലുഭീകരരെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽവെച്ച് പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഗുജറാത്തിൽ സ്ഫോടനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെത്തിയതെന്നും ഐ.എസി.ന്റെ പതാക അറസ്റ്റിലായവരിൽനിന്ന് പിടിച്ചെടുത്തതായും ഗുജറാത്ത് പോലീസ് വെളിപ്പെടുത്തിയിരുന്നു.