ചെന്നൈ : കാടമ്പൂർ മേക്കംപാളയത്ത് തുടർച്ചയായ മഴയിൽ പുഴയിൽ വെള്ളമുയർന്നതോടെ ഗ്രാമത്തിലെ ജനങ്ങൾ ഒറ്റപ്പെട്ടു.
കയർകെട്ടിയശേഷം അതിൽ പിടിച്ച് സാഹസികയാത്ര ചെയ്താണ് നാട്ടുകാർ മറുവശത്തേക്ക് പോകുന്നത്. മേക്കംപാളയം ഗ്രാമത്തിൽ 2000-ത്തോളം ആളുകൾ താമസിക്കുന്നുണ്ട്.
ചക്കരപ്പള്ളം പുഴ കടന്നുവേണം ഗ്രാമവാസികൾക്ക് സത്യമംഗലത്തേക്ക് പോകാൻ. അതുകൊണ്ട് നിറഞ്ഞൊഴുകുന്ന പുഴ കടക്കാതെ മാർഗമില്ല.
വേനൽകാലങ്ങളിൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പുഴയിലൂടെയാണ് അക്കരെയ്ക്ക് പോകുന്നത്. നല്ലമഴയുള്ള സമയത്ത് പുഴയിൽ വെള്ളം കയറിയാൽ പിന്നെ ബസുകൾ പോകില്ല.
അപ്പോൾ പുഴയ്ക്കുസമീപം ബസ് നിർത്തിയശേഷം നാട്ടുകാർ വെള്ളമില്ലാത്ത ഭാഗത്തുകൂടെ മറുകരയിലേക്ക് പോകുകയാണ് പതിവ്.
ഇവിടെ പാലം പണിയണമെന്ന വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഒന്നരവർഷം മുമ്പ് പാലം പണി തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല.
കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴമൂലം പുഴയിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. ബസുകളിലെത്തിയ യാത്രക്കാർ പുഴയ്ക്ക് കുറുകെ കയർകെട്ടി അതിൽ തൂങ്ങിപ്പിടിച്ചാണ് കടന്നുപോകുന്നത്.
അല്ലെങ്കിൽ എട്ടുകിലോമീറ്റർ കൊടുംകാട്ടിലൂടെ ചുറ്റിപ്പോകണം. വന്യജീവികളുടെ ആക്രമണം ഭയന്ന് പലരും കാട്ടിലൂടെയുള്ള യാത്ര ഒഴിവാക്കുകയാണ്.
എത്രയും പെട്ടെന്ന് പാലം പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.